കണ്ണൂർ ചെറുപുഴയിൽ 16 വയസുകാരി അമിത രക്തസ്രാവത്താൽ മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി, പെൺകുട്ടി ഗർഭിണിയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

10:13 PM May 11, 2025 | Desk Kerala

ചെറുപുഴ: വെള്ളരിക്കുണ്ടിൽ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗർഭം അലസിപ്പിക്കാൻ അശാസ്ത്രീയായി മരുന്ന് നൽകിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച്ച രാവിലെയാണ് പെൺകുട്ടി മരിച്ചത്.

വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിക്ക് ശനിയാഴ്ച്ചയാണ് അമിത രക്തസ്രാവം ഉണ്ടായത്. ഉടൻ ബന്ധുക്കൾ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്

പെൺകുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിക്ക് അശാസ്ത്രീയായി മരുന്ന് നൽകിയതായി ആരോപണമുണ്ട്. ഇതിനെ തുടർന്നാണ് അമിത രക്തസ്രാവം ഉണ്ടായതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കിട്ടിയതിന് ശേഷമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു.
 
പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരണമടഞ്ഞ പെൺകുട്ടി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.