കണ്ണൂർ : പാനൂർ മുളിയാത്തോട്ടിൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത സംഭവം ആശങ്കയുയർത്തുന്നതാണെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു.സി പി എം നേതൃത്വത്തിൻ്റെ ഒത്താശയോടെ പാർട്ടി ക്രിമിനലുകളാണ് ഇവിടെ ബോംബ് നിർമിക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് മടിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
ഇപ്പോൾ ബോംബുകൾ കണ്ടെടുത്ത മുളിയാത്തോട്ടിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു സി.പി.എം പ്രവർത്തകൻ മരിക്കുകയും നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമായല്ല നടന്നത്.
12 ഓളം പേർ ബോംബ് നിർമാണവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടും ചിലരെ മാത്രം പ്രതി ചേർത്ത് കേസ് ഒതുക്കുകയാണുണ്ടായത്. കഴിഞ്ഞ വർഷം ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന് പരിക്കേറ്റ സി പി എം പ്രവർത്തകൻ്റെ പിതാവിന് ഏതാനും നാൾ മുമ്പ് ക്വാറി ലൈസൻസ് അനുവദിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
ക്വാറിയിലേക്കെന്ന പേരിൽ സ്ഫോടക വസ്തു സാമഗ്രികൾ കൊണ്ടു വന്ന് ബോംബ് നിർമാണം നടത്തുന്നതായാണ് മനസിലാക്കാൻ കഴിയുന്നത്. കണ്ണൂരിൽ സമാധാനാന്തരീക്ഷം തകർക്കാൻ സി പി എം നടത്തുന്ന നിരന്തര നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസിൻ്റെ ഭാഗത്തു നിന്ന് കർശന നടപടി ഉണ്ടാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.