പി. ഭാസ്കരൻ മാസ്റ്റർക്ക് നൽകാത്ത അംഗീകാരങ്ങൾക്ക് വിലയില്ല: ശ്രീകുമാരൻ തമ്പി

11:50 AM May 20, 2025 | AVANI MV

കണ്ണൂർ: കവിയും ഗാനരചയിതാവുമായപി. ഭാസ്കരന് തൻ്റെ ജീവിതകാലത്തും മരണമടഞ്ഞപ്പോഴും അർഹതപ്പെട്ട അംഗീകാരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പി.ഭാസ്കരൻ ജന്മശതാബ്ദിയോടനുബന്ധിച്ച് ആകാശവാണി കണ്ണൂർ നിലയവും ജവഹർ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച കണ്ണീരും സ്വപ്നങ്ങളും പ്രതിമാസ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അൻപതോളം സിനിമകൾ സംവിധാനം ചെയ്യുകയും മുന്നു റിലേറെ ഗാനങ്ങൾ രചിക്കുകയും നിരവധി സിനിമകൾ നിർമ്മിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. പത്മശ്രീയോ ഭൂഷണോ, ദാദാ ഫാൽക്കേ അവാർഡോ പി ഭാസ്കരനെ തേടിയെത്തിയില്ല. അദ്ദേഹത്തിന് ശേഷം വന്ന പലർക്കും ഇത്തരം പുരസ്കാരങ്ങൾ നൽകിയപ്പോൾ ദേശഭക്തിഗാനത്തിന് പോലും പി.ഭാസ്കരന് ദേശീയ അംഗീകാരം ലഭിച്ചില്ല പി. ഭാസ്കരന് ലഭിക്കാത്ത പുരസ്കാരങ്ങൾക്ക് യാതൊരു വിലയുമില്ല. അതുകൊണ്ടുതന്നെ ഇത്തരം പുരസ്കാരങ്ങൾ കിട്ടിയില്ലെങ്കിൽ തനിക്കും ഖേദമില്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. 

കവിയെന്നതിലുപരി വാക്കുകൾ കൊണ്ടു ചിത്രമെഴുതിയ ഗാനരചയിതാവായിരുന്നു അദ്ദേഹം. താൻ മാനസ ഗുരുവായാണ് ഭാസ്കരൻ മാസ്റ്ററെ കാണുന്നതെന്നും മഹാനായ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. പി.ഭാസ്കരൻ പുതുക്കിപ്പണിത മലയാളി ഭാവുകത്വമെന്ന വിഷയത്തിൽ കവി വീരാൻകുട്ടി സംസാരിച്ചു. തുടർന്ന് പി. ഭാസ്കരൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമാലികയ്ക്ക് വി.ടി മുരളി, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.