കണ്ണൂർ : വളപട്ടണം പാലത്തിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ലോറിയും ലോറിയിൽ സഞ്ചരിച്ചിരുന്ന ഒരാളെയും പിടികൂടി., വളപട്ടണം പാലത്തിനു സമീപം കഴിഞ്ഞ 26 ന് അർദ്ധരാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അരോളി സ്വദേശി അഷിൻ (22) മരണമടഞ്ഞിരുന്നു.
അപകടത്തിനുശേഷം നിർത്താതെ പോയ ലോറിയും ലോറിയിൽ സഞ്ചരിക്കുന്ന ഒരാളെയുമാണ് വളപട്ടണം പൊലിസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ലോറിയിൽ കണ്ട അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ടാങ്കർലോറികൾ പരിശോധിക്കുകയും നിരവധി സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനോടുവിൽ വാരത്ത് ആളൊഴിഞ്ഞ ഒരു കാട്ടിൽ ഒളിപ്പിച്ച് നിലയിൽ ലോറി കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനസ്സിലാവാത്ത വിധം മറച്ചിരിക്കുകയും ചെയ്തിരുന്നു. ലോറിയിൽ സഞ്ചരിച്ചിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹന ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
വളപട്ടണം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പിസുമേഷിൻ്റെ നേതൃത്വത്തിൽ, എസ്ഐ വിപിൻ ടി.എം, എസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ നിവേദ്, എസ്.സി.പി.ഒ രൂപേഷ് സിപിഒ കിരൺ, സിപിഒ സുമിത്ത് എന്നിവരാണ് കേസ് അന്വേഷണം. പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശി നെൽസൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറി കണ്ണൂർ സ്വദേശിയായ ധീരജിന് വിൽപ്പന നടത്തിയിരുന്നു എന്നാൽ ഇതിൻ്റെ രേഖകൾ കൈമാറുകയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്തിട്ടില്ല. വാഹനംവാരം ഭാഗത്തേക്ക് പോയതായി സി.സി ടി.വി ക്യാമറകളിൽ നിന്നും പൊലിസിന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച നിലയിൽ ടാങ്കർ ലോറി കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഷിനെ മാലിന്യ ലോറി ഇടിച്ചു തെറിപ്പിച്ചത്. ഇതിനു ശേഷം നിർത്താതെ പോവുകയായിരുന്നു.