കണ്ണൂർ : തളിപ്പറമ്പ് കുപ്പത്തെ ദേശീയപാത തകർന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്ക് കത്ത് നൽകി.
ജില്ലയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന പലസ്ഥലങ്ങളിലും ദേശീയപാത തകർന്ന് ജനങ്ങൾക്ക് ഭീഷണിയായി. യാതൊരുവിധ പാരിസ്ഥിതിക പഠനമോ, പ്രദ്ദേശവാസികളുടെ അഭിപ്രായമോ മാനിക്കാതെയാണ് എൻഎച്ച് 66ന്റെ നിർമ്മാണം നടത്തിയത് . ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധിയുടെ അഭിപ്രായം മുഖവിലക്കെടുക്കാത്ത തിന്റെ ദുരന്തഫലമാണ് ഇപ്പോൾ കാണുന്നത് . തളിപ്പറമ്പ് കുപ്പത്തെ സ്ഥിതി അതീവ ദയനീയമാണ്.
ഉയരമുള്ള സ്ഥലത്തുനിന്ന് മണ്ണെടുത്ത ശേഷമുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള സുരക്ഷിതത്വമോ , മുൻകരുതലോ എൻഎച്ച് അധികൃതർ കൈകൊള്ളാതെയാണ് ദേശീയപാത നിർമ്മാണം നടത്തിയിരിക്കുന്നത്.
കുപ്പത്തെ ദേശീയപാത തകർന്ന് മണ്ണും ചെളിയും ,കല്ലും കുത്തിയൊഴുകിയതിന്റെ ഫലമായി നിരവധി വീടുകളാണ് തകർന്നത് . ചില വീടുകൾ പൂർണ്ണമായും നശിച്ചു . പല വീടുകളിലും ഇപ്പോഴും വെള്ളം കയറിയ അവസ്ഥയാണ് . ആയതിനാൽ തകർന്ന വീടുകൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മഴ കനക്കുന്നതോടെ മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും കെ സുധാകരൻ എം. പി നിതിൻ ഗഡ്ക്കരിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.