കണ്ണൂർ: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയിൽ നടക്കുമെന്ന് തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെലൂസ് മോൺ. ആന്റണി മുതുകുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നത്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച്ബിഷപ് എമരിറ്റസ്മാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തുന്നത്. .
പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസ്തിക്ക് സ്വീകരണം നൽകി വാഹനങ്ങളുടെ അകന്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും. വിളക്കന്നൂർ ടൗണിൽ സ്വീകരണം നൽകിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറയും.
തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലെയോ പോൾദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്തി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യും. മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ വായിക്കും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും.
3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. സമൂഹ ദിവ്യബലിയിൽ തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. പതിനായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും. തിരുവോസ്തിയിലെ ഛായാചിത്രം ദർശിക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കിയിട്ടുള്ളതായി മോൺ. ആന്റണി മുതുകുന്നേൽ പറഞ്ഞു. തലശേരി അതിരൂപത ചാൻസിലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ റവ. ഡോ. ഫിലിപ്പ് കവിയിൽ, മീഡിയ കോ-ഓർഡിനേറ്ററും കരയത്തുംചാൽ പള്ളിയുമായ ഫാ. ജോസഫ് ഓരത്തേൽ, വിളക്കന്നൂർ ഇടവക കോ-ഓർഡിനേറ്റർ സണ്ണി പോത്തനാംതടത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്. വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ 2013 നവംബർ 15 ന് ഇടവക വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ രാവിലെ ദിവ്യബലി അർപ്പിക്കുന്നതിനിടെയാണ് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്.
അന്നത്തെ തലശേരി ആർച്ച് ബിഷപായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരം ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞറളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.
മോൺ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. ജോസ് പാലക്കീൽ എംഎസ്ടി, റവ.ഡോ.സിബി പുളിക്കൽ, റവ.ഡോ.ജോസഫ് പാംപ്ലാനി, റവ.ഡോ. തോമസ് മേൽവട്ടം, റവ.ഡോ.ജോർജ് കുടിലിൽ എന്നിവരടങ്ങുന്ന സമിതിയായിരുന്നു പഠനം നടത്തിയത്. 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
2018 ൽ റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിർദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി റോമിലേക്ക് കൊണ്ടുപോയി. 2023 ഓഗസ്റ്റ് എട്ടിന് റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായ കർദിനാൾ ലൂയിസ് ഫ്രാൻസിസ്ക്കോ ലെസാരിയ്ക്ക് പഠനവിവരങ്ങൾ അറിയാൻ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി കത്തെഴുതിയിരുന്നു. 2023 സെപ്റ്റംബർ 21 ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി വിശ്വാസ തിരുസംഘത്തിന്റെ മറുപടി ലഭിച്ചു. തിരുവോസ്തിയിൽ സംഭവിച്ച അത്ഭുത പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താനുള്ള മറുപടിയാണ് റോമിൽ നിന്നും ഉണ്ടായത്.
ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അത്യാധുനിക ലാബിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് റോം നിർദേശിച്ച മൂന്ന് പരീക്ഷണ പഠനങ്ങൾ നടത്തി. തിരുസംഘത്തിന്റെ നിർദേശമുസരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരും ദൈവശാസ്ത്രജ്ഞൻമാരും അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. 2024 ജനുവരി 23 നാണ് തിരുവോസ്തി കൂടുതൽ പഠനത്തിനായി ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചത്.പഠനത്തിന്റെ പൂർണ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി 2024 ഏപ്രിൽ രണ്ടിന് റോമിന് സമർപ്പിക്കുകയായിരുന്നു.വിളക്കന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണസംഭവമായി പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അറിയിപ്പ് 2025 മാർച്ച് 19 തിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി ലഭിക്കുകയായിരുന്നു.