
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാറിനോട് ഉടന്‍ തീരുമാനമെടുക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിശോധിച്ചതിന് ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് വരെ തലശ്ശേരി കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സിപിഎം പ്രവര്‍ത്തകരാണ് ഈ കേസിലെ പ്രതികള്‍. അതുകൊണ്ടുതന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇല്ലെങ്കില്‍ വിചാരണ നീതിപൂര്‍വ്വം നടക്കില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്‌പെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
2018 ഫെബ്രുവരി 12-ന് എടയന്നൂര്‍ തെരൂരിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെ തട്ടുകടയുടെ മുന്നില്‍വെച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 42 തവണ ശരീരത്തില്‍ വെട്ടേറ്റു. സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.