തളിപറമ്പ്: കനത്ത മഴ മാറി മാനം തെളിഞ്ഞപ്പോൾ കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ തളിപറമ്പ് കുപ്പത്ത് ഗതാഗതം പുന:സ്ഥാപിച്ചു. മണ്ണിടിച്ചൽ രൂക്ഷമായതിനെ തുടർന്ന് മെയ് 25 മുതലാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇതുവഴി വലിയ വാഹനങ്ങൾ ഉൾപ്പെടെ കാസർകോട്ടേക്ക് കടത്തിവിട്ടത്. ചിറവക്ക് പുളിപ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതവും പുന:സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാത ബൈപ്പാസ് കടന്നുപോകുന്ന മഞ്ച കുഴിയിൽ മണ്ണിടിച്ചൽ രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇതിലെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. ദേശീയപാതയിലെ കുപ്പത്ത് മണ്ണിടിഞ്ഞ് വീടുകളിൽ ചെളിവെള്ളം കയറുന്നതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ വാഹനം തടഞ്ഞിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പി നിയാണ് കരാറുകാർ.