തലശേരി : തലശേരിയിൽ ഭാഗികമായി തുറന്ന ലോഗൻസ് റോഡ് വഴി ബസുകളും ഓടിത്തുടങ്ങി.
കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ ലോഗൻസ് റോഡിന്റെ ആദ്യ റീച്ചായ ട്രാഫിക് പൊലീസ് സ്റ്റേഷൻ മുതൽ എൻസിസി റോഡ് വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ തുറന്നത്.
6.4 കോടി രൂ പ ചെലവഴിച്ചാണ് ട്രാഫിക് പോലിസ് സ്റ്റേഷൻ കവല മുതൽ നാരങ്ങാ പുറം മണവാട്ടി ജംഗ്ഷൻവരെ നവീകരിക്കുന്നത്. കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ആദ്യ റീച്ചിൽ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെ ചെറുവാഹനങ്ങളെ കടത്തിവിട്ടിരുന്നു.ഇതിന് ശേഷമാണ് ഇപ്പോൾ ബസുകളെയും കടത്തിവിട്ടത്.
നവീകരണ പ്രവർത്തി കൾക്കായി ഇക്കഴിഞ്ഞ ഏപ്രിൽ 19 മുതലാണ് ലോഗൻസ് റോഡ് അടച്ചിരുന്നത്.അന്ന് മുതൽ ഇവിടത്തെയും പഴയ ബസ് സ്റ്റാന്റിലെയും കച്ചവട സ്ഥാപനങ്ങളിൽ വിറ്റുവരവുണ്ടായിരുന്നില്ല. വൈകിയാണെങ്കിലും ആദ്യ റീച്ച് തുറന്നതോടെ വ്യാപാരികളും ഏറെ സന്തോഷിക്കുകയാണ്.
മഴ തടസ്സമായില്ലെങ്കിൽ ലോഗൻസ് റോഡിൽ മുകുന്ദ്‌മല്ലർ ജങ്ഷൻ വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിയും ഉടൻ പൂർത്തിയാവും. മൂന്നാംഘട്ടത്തിലാണ് മുകുന്ദ് ജംങ്ഷൻ മുതൽ നാരങ്ങാപ്പുറം മണവാട്ടി ജംങ്ഷൻവരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്നത്. റോഡ് നവീകരിക്കുന്നതിനൊപ്പം ഓവ്ചാലും പുതുക്കിപ്പണിയുന്നുണ്ട്. റോഡ രികിലെ കുടിവെള്ള പൈപ്പും മാറ്റി സ്ഥാപിച്ചു. റോഡിലേക്ക് തള്ളിനിൽകുന്ന വൈദ്യുതി തൂണുകളും നേരത്തെ മാറ്റിയിരുന്നു.