ചൊക്ലി : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള നെയ്യുമായി വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇന്ന് യാത്ര തിരിക്കും.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, ഓമന പള്ളൂർ, കോടിയേരി തുടങ്ങി 10 ഓളം മഠങ്ങളിൽ നിന്നായി120 ഓളം വ്രതക്കാർ കഴിഞ്ഞ നാല് ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങുന്നത്.
ആദ്യ ദിവസം എടയാറിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യമൃത് വ്രതക്കാർ ഞായറാഴ്ച ഉച്ചയോടെ കൊട്ടിയൂരിലെത്തും. മുതിരേരിയിൽ നിന്നും വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷം ചോതി വിളക്ക് തെളിയിക്കുന്നതോടെയാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻ വലിയകുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ഇതോടെയാണ് തുടക്കം കുറിക്കുക.
ഇരുവനാട് വില്ലിപ്പാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യമൃത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.