കണ്ണൂർ: കൊട്ടിയൂർ രേവതി ഉത്സവം അടുത്ത സാഹചര്യത്തിൽ മലയോര മേഖലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്കയേറി.മേയ് മാസം മാത്രം 176 പേരാണ് ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 18 പേരാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.
കേളകം പഞ്ചായത്തിൽ 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചു. കണിച്ചാറിൽ ഈ മാസം ഡെങ്കിപ്പനി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേളകത്ത് നിലവിൽ ഏഴ് പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.കണിച്ചാർ പഞ്ചായത്തിൽ മേയിൽ 30 പേരും കേളകത്ത് 91 പേരുമാണ് മേയിൽ രോഗം ബാധിച്ച് ചികിത്സ തേടിയത്.പാറത്തോട്, വെണ്ടേക്കുംചാൽ, ഇല്ലിമുക്ക്, കുണ്ടേരി, വളയംചാൽ, തുള്ളൽ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ.
ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം അനുസരിച്ച് മാർച്ച് മുതൽ മേയ് വരെ 129 പേർക്കാണ് കേളകം പഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൊട്ടിയൂർ പഞ്ചായത്തിൽ മേയിൽ 55 പേർ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.പഞ്ചായത്തിലെ നാലാം വാർഡിൽ ജനുവരി മുതൽ മേയ് വരെ 75 പേർ ചികിത്സ തേടിയിട്ടുണ്ട്.