കണ്ണൂർ: റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ഗാന്ധിജിയെ കൊന്നത് ആർ എസ് എ സാ ണെന്ന വിവാദപരാമർശം നടത്തിയ യുത്ത് കോൺഗ്രസ്സ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ ആർ എസ് എസ് കണ്ണൂർ ജില്ലാ കാര്യവാഹക് കെ ശ്രീജേഷ് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച കണ്ണൂർ ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പ്രതിയായ റിജിൽ മക്കുറ്റിക്ക് സമൻസ് അയക്കാൻ ഉത്തരവായി.
2020 ഡിസംബർ 13ന് റിപ്പോർട്ടർ ചാനലിൽ എം വി നികേഷ് കുമാർ നയിച്ച ചർച്ചയ്ക്കിടെ ആയിരുന്നു റിജിലിന്റെ വിവാദ പരാമർശം. ചർച്ച നടക്കവേ “ഗാന്ധിജിയെ കൊന്നവരല്ലേ ആർ എസ് എസ്? മഹാത്മാ ഗാന്ധിയെ വധിച്ച ആർ എസ് എസ് എന്ന സംഘടന ഈ രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കിയ സംഘടനയല്ലേ“ തുടങ്ങിയ പരാമർശങ്ങൾ റിജിൽനടത്തിയിരുന്നു.
ചർച്ചയിൽ പങ്കെടുത്തു നടത്തിയ റിജിലിന്റെ പരാമർശങ്ങൾ സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കി എന്ന് കാണിച്ച് ആർ എസ് എസ്സിനു വേണ്ടി അഡ്വ എം ആർ ഹരീഷ് മുഖേന അയച്ച വക്കീൽ നോട്ടീസ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ പരസ്യമായി കത്തിച്ചു യുത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ആർ എസ് എസ് കോടതിയെ സമീപിച്ചത്. 2014ൽ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽവച്ചു നടത്തിയ സമാന പരാമർശത്തിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഈക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ആർ എസ് എസ് കോടതിയെ സമീപിച്ചത്.
ചർച്ചയുടെ പൂർണ്ണരൂപമടങ്ങിയ പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സമാനമായ നിരവധി കേസുകളിൽ വന്ന ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും നിരവധി വിധിന്യായങ്ങളും, പെൻഡ്രൈവും, സാക്ഷി മൊഴികളും പരിശോധിച്ച ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഷഹസാദ് പരാതി ഫയലിൽ സ്വീകരിച്ചു പ്രതിക്ക് സമൻസയക്കാൻ തീരുമാനിക്കുകയായിരുന്നു. ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, എം വി നികേഷ്കുമാർ, കെ വി എസ് ഹരിദാസ് തുടങ്ങിയവർ ഈ കേസിൽ സാക്ഷികളാണ്. പരാതിക്കാരനുവേണ്ടി അഡ്വ എം ആർ ഹരീഷ്, കെ ജോജു എന്നിവർ ഹാജരായി.