കൊട്ടിയൂരിൽ നാളെ ഇളനീർവയ്പ്പ് : തിരുവോണാരാധനയ്ക്ക് വൻ ഭക്തജന തിരക്ക്

02:35 PM Jun 16, 2025 |


കൊട്ടിയൂർ : കൊട്ടിയൂരിൽ നാളെ ഇളനീർവയ്പ്പ് നടക്കും.കനത്ത മഴയിൽ ഈ വർഷത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധനയും പൊന്നിൻ ശീവേലിയും തൊഴാൻ ആയിരങ്ങൾ ഒഴുകിയെത്തിയതോടെ വൈശാഖോത്സവ നഗരി ജനസാഗരമായി മാറി. ഇന്നലെപുലർച്ചെ മുതലേ വിവിധ ദേശങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും ടൂറിസ്റ്റ് ബസ്സുകളിലടക്കം തീർത്ഥാടകരെത്തിയ വാഹനങ്ങളുടെ നിര 10 കിലോമീറ്ററിലേറെ കണിച്ചാർ വരെ നീണ്ടു. ആർക്കും നിയന്ത്രിക്കാനാവാത്ത വിധം വാഹങ്ങളുടെ നിര നീണ്ടതോടെ കൊട്ടിയൂരിലേക്കുള്ള  റോഡുകളെല്ലാം നിശ്ചലാവസ്ഥയിലായി. മണിക്കൂറുകൾ കാത്തു നിന്നാണ് ഭക്തർക്ക് തിരുവഞ്ചിറയിലും മണിത്തറയിലും എത്തി പെരുമാളെ ദർശിക്കാനായത്. വൈകുന്നേരം ഏഴു മണിയോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. 

വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടന്നു.   ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടന്നത് .  തിരുവോണം  ആരാധന ദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങളും ആരംഭിച്ചു. ആരാധനാ ദിവസങ്ങളിൽ  പൊന്നിൻ ശീവേലിയാണ് നടക്കുക. സ്വർണ്ണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെള്ളിക്കിടാരം, വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ  ശിവേലിക്ക് അകമ്പടിയായി നീങ്ങി.  

  തിരുവോണം ആരാധന മുതൽ  പഞ്ചവാദ്യങ്ങൾക്കും  തുടക്കമായി . പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകവും നടന്നു .   മത്തവിലാസം കൂത്തും ഈ ദിവസം മുതൽ പൂർണരൂപത്തിൽ ആരംഭിച്ചു. വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീരാട്ടത്തിനുള്ള ഇളനീർ വെപ്പ് ചൊവ്വാഴ്ച നടക്കും. ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴമൂലം ബാവലിയിൽ വെള്ളം ഉയരുകയും ശക്തമായ നീരൊഴുക്ക് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.