
കണ്ണൂർ : കൊട്ടിയൂർ ഉത്സവത്തിന് ഉണ്ടായത് വൻ സുരക്ഷാ വീഴ്ചയെന്ന് പരാതി. വൻ ഗതാഗത തടസത്തിന് പുറമെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും പാളിച്ചകൾ ഉണ്ടായി. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസും, ദേവസ്വവും ഒരു ക്രമീകരണങ്ങളും ഒരുക്കിയില്ലെന്നാണ് ആക്ഷേപം. കൊട്ടിയൂർ ഉത്സവത്തെ തുടർന്നുള്ള ഗതാഗത കുരുക്കിൽ കുടുങ്ങി ഒരു മണിക്കൂറിലേറെയാണ് രോഗിയുമായി പോകേണ്ടിയിരുന്ന ആംബുലൻസ് വൈകിയത്. ഇതേതുടർന്ന് കടുത്ത പനി ബാധിച്ച മൂന്ന് വയസുകാരൻ പ്രജുൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപെ മരണമടയുകയായിരുന്നു.
ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ് പ്രദോഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് ചൂണ്ടിക്കാട്ടി.
സാധാരണ നിലയിൽ 10 മിനുട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് ആംബുലൻസ് എത്തിയത് 55 മിനുട്ട് കഴിഞ്ഞായിരുന്നു. പാൽ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം മാനന്തവാടി ആശുപത്രിയിലെത്താൻ വൈകിയത്.
നേരത്തെ ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു.ഒടുവിലാണ് കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് കിട്ടിയത്. എന്നാൽ അമ്പായത്തോട്ടിലെ വീട്ടിൽ നിന്നും കൂട്ടിയെയും കൂട്ടിക്കൊണ്ടു പോയി മാനന്തവാടി ജനറൽ ആശുപത്രിയിലേക്ക് സൈറൺ മുഴക്കി പോകുന്നതിനിടെ ആംബുലൻസ് കൊട്ടിയൂർ തീർത്ഥാടകരുടെ വാഹനങ്ങൾ റോഡിൽ നിരനിരയായി നിർത്തിയിട്ട ക്യൂവിൽ കുടുങ്ങുകയായിരുന്നു. ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് ആശുപത്രിയിലെത്തിയത്. വെറും പത്തുമിനുട്ടുകൊണ്ടു എത്താവുന്ന ദൂരമാണ് അൻപതു മിനിട്ടോളം കുരുക്കിൽപ്പെട്ടു നഷ്ടമായത്.
ഇക്കാര്യത്തിൽ ആർക്കു പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ചുകിട്ടുകയില്ലല്ലോയെന്നും പിതാവ് ചോദിച്ചു. പാൽചുരം ഉന്നതിയിലെ പ്രദോഷ് - ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് അതിദാരുണമായി മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും ജൻമനാ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂർ തീർത്ഥാടന നഗരിയിൽ അത്യപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. റോഡിൽ അതികഠിനമായ വാഹനഗതാഗത കുരുക്കും അനുഭവപ്പെട്ടു. അമ്പായത്തോടിലെ ആദിവാസി പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് ചികിത്സ കിട്ടാതെ മരിച്ചത്.
അതെ സമയം, വൈശാഖ മഹോത്സവത്തിനെത്തിയ രണ്ട് യുവാക്കളെയാണ് ബാവലി പുഴയിൽ കാണാതായത്. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയും കൂട്ടുകാർക്കൊപ്പം ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി അഭിഷേകിനെയുമാണ് കാണാതായത്. ഇവർക്കായി പൊലിസും ഫയർഫോഴ്സും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരുവരും ബാവലിപുഴയുടെ കുത്തൊഴുക്കിൽ പെട്ടതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.
ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ. ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ പുഴയിലെ മലവെളളപാച്ചിലിൽ തകർന്നിരുന്നു. മഴ കനത്തതോടെ പുഴയിലേക്ക് വലിയ രീതിയിൽ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിലേക്ക് ഒഴുക്ക് കൂടിയത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.