കണ്ണൂർ : കണ്ണൂരിൽ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ അമ്പതിലേറെ പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ 'താവക്കര പുതിയ ബസ് സ്റ്റാൻഡ് പ്രഭാത് ജങ്ഷൻ, എസ്.ബി.ഐ പരിസരം,പഴയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ നിന്നും വിദ്യാർത്ഥിനിയുൾപ്പെടെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെയാണ് താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസര ച ത്ത നിലയിൽ കണ്ടെത്തിയത്.
രാവിലെ മറ്റൊരു നായയെയും തെരുവ് നായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. തെരുവ് നായക്ക് ഭ്രാന്തിളകിയിട്ടുണ്ടെന്ന സംശയത്താൽ ജില്ലാ വെറ്റിനറി ആശുപത്രി അധികൃതർ സ്രവ പരിശോധനക്കായി എടുത്തിട്ടുണ്ട്. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വഴി യാത്രക്കാർക്കാണ് കടിയേറ്റത്.
പ്ളാസഎസ്.ബി.ഐക്ക് സമീപത്തു നിന്നും നടന്നു പോകുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു കീറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ നിന്നും നിരവധി യാത്രക്കാർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പേയിളകിയ നായയെ റെയിൽവെ ജീവനക്കാരും നാട്ടുകാരും പിൻതുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു.