വീണ്ടും തെരുവ് നായയുടെ ആക്രമണം: പതിനൊന്ന് പേർക്ക് കടിയേറ്റു, കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

01:48 PM Jun 18, 2025 | AVANI MV


കണ്ണൂർ: തെരുവ് നായകൾ വഴി യാത്രക്കാരെ കടിച്ചു പരുക്കേൽപ്പിക്കുന്നതിൽ കണ്ണൂർ കോർപറേഷനിൽ പ്രതിപക്ഷ ബഹളം. ഇന്ന് രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ ഈ കാര്യം ഉന്നയിച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായി. മേയർ മുസ്ലിഹ് മഠത്തിലിനെ പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കാൻ വിടാതെ ചേംബറിനടുത്ത് വന്ന് ബഹളമുണ്ടാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്ന് മേയർ ചേംബർ വിട്ടു. ഇതു തടയാൻ ചെന്ന ഭരണ കക്ഷി അംഗങ്ങളും പ്രതിപക്ഷ കൗൺസിലർമാരുമായി ഉന്തുംതള്ളും വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് എൻ.സുകന്യയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളുമായി കൗൺസിൽ യോഗം ബഹിഷ്കരിച്ചു പുറത്തുവന്നു. ഇതിനിടെയിൽ പുറമേ എൽ.ഡി.എഫ് പ്രവർത്തകർ കോർപറേഷൻ കൗൺസിൽ ഹാളിൽ ഇരച്ചുകയറാൻ ശ്രമിച്ചത് കവാടത്തിൽ പൊലിസ് തടഞ്ഞു. ഇതിനെ തുടർന്ന് പൊലിസുമായി ഉന്തുംതള്ളുമുണ്ടായി.

തെരുവ് നായ ശല്യം തടയുന്നതിനായി കോർപറേഷൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എൻ.സുകന്യ പറഞ്ഞു. കണ്ണൂർ നഗരത്തിലെത്തുന്നവരെ തെരുവ് നായകൾ കടിച്ചു പരുക്കേൽപ്പിക്കുന്ന സ്ഥിതി തുടരുകയാണ്. കോർപറേഷൻ പരിധിയിൽ എ ബി.സി കേന്ദ്രം തുടങ്ങാൻ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നതാണ് എന്നാൽ ഈ കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായില്ല. തെരുവ് നായകളെ പിടികൂടുന്നതിനുള്ള ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനല്ലെന്നും കോർപറേഷനാണെന്നും എൻ സുകന്യ പറഞ്ഞു. തൻ്റെ വാർഡിൽ ഉൾപ്പെടെ തെരുവ് നായ ശല്യമുണ്ടായപ്പോൾ എത്തിയത് കോർപറേഷൻജീവനക്കാരല്ല, ജില്ലാ പഞ്ചായത്ത് നിയോഗിച്ചവരാണ് തെരുവ് നായകളെ പിടികൂടുക മാത്രമല്ല അവയെ പാർപ്പിക്കാനുള്ള ഷെൽട്ടർ കൂടി ഒരുക്കണമെന്നും സുകന്യ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള രണ്ട് കൂടുകൾ അപര്യാപ്തമാണ്. കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ കോർപറേഷൻ തയ്യാറാകണമെന്നും സുകന്യ ആവശ്യപ്പെട്ടു.തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് പ്ളക്കാർഡുമായി പ്രകടനം നടത്തി.എൽ.ഡി.എഫ് കൗൺസിലറായി പി. രവീന്ദ്രൻ, എൻ.ഉഷ, ചിത്തിര ശശിധരൻ, പനയൻ ഉഷ, തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് രാവിലെയും കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തും താവക്കര പുതിയ ബസ് സ്റ്റാൻഡിലും പതിനൊന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആദ്യം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള യാത്രക്കാർക്കാണ് കടിയേറ്റത്. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയും താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തെരുവ് നായ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്.