കണ്ണൂര്‍ : ഉത്തര മലബാറിലെ ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കണ്ണൂര്‍ ആസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രൊസീജ്യറുകള്‍ കൂടി വിജയകരമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ കണ്ണൂരിന്റെ ആതുരസേവന മേഖല ആഗോള നിലവാരത്തിലേക്ക് കൂടി വളരുകയാണ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ മംഗലാപുരത്തിനെയോ കോഴിക്കോടിനേയോ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിന് അറുതി വരുത്തുവാനും ഇതോട് കൂടി സാധിക്കും.
ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായി ജീവിതം മുന്‍പിലേക്ക് കൊണ്ടുപോയിരുന്ന തലശ്ശേരി സ്വദേശിയായ 51 വയസ്സുകാരനാണ് അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതം നേടിയെടുത്തത്. ഉത്തര കേരളത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍,ഏറ്റവും ഗുണനിലവാരത്തോട് കൂടി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആസ്റ്റര്‍ കേരള മെഡിക്കൽ ഡയറക്ടർ ഡോ. കെ എം സൂരജും , കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി ഒ ഒ ഡോ. അനൂപ് നമ്പ്യാരും നല്കിയ വാഗ്ദാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്. നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജോയ് ആന്റണി, ഡോ. പ്രദീപ് വി.ആർ, ഡോ. സാരംഗ് വിജയന്, യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോ. അക്ബര്‍ സലീം,അനസ്തേഷ്യ വിഭാഗം ഡോ അനീഷ്, ഡോ വന്ദന, ഡോ പ്രശാന്ത് നഴ്സിംഗ് വിഭാഗം സോണിയ ,രമ്യ തുടയവർ വൃക്ക മാറ്റിവയ്ക്കലിന് നേതൃത്വം നിൽക്കി.
വൃക്കമാറ്റിവെക്കുന്ന വ്യക്തിക്ക് അനുയോജ്യമായ വൃക്ക ലഭിക്കുവാനുള്ള ബുദ്ധിമുട്ടാണ് നിലവില്‍ ഈ മേഖലയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളി. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവവും, അടുത്ത ബന്ധുക്കളുടെ അവയവവുമാണ് പ്രധാനമായും വൃക്കമാറ്റിവെക്കലിന് നിലവില്‍ സ്വീകരിക്കപ്പെടുന്നത്. ഈ സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ വൃക്ക ആവശ്യമായി വരികയും എന്നാല്‍ സ്വീകര്‍ത്താവിന് യോജിക്കാതെ വരികയും ചെയ്യുന്നവര്‍ അനുയോജ്യമായ വൃക്കകള്‍ പരസ്പരം കൈമാറാനുള്ള സ്വാപ് ട്രാന്‍സ്പ്ലാന്റ് സംവിധാനം വ്യാപകമാക്കുമെന്ന് ആസ്റ്റര്‍ മിംസ് കണ്ണൂര്‍ സി ഒ ഒ ഡോ അനൂപ് നമ്പ്യാർ അറിയിച്ചു.
ആസ്റ്റർ മിംസ് സി ഒ ഒ ഡോ അനൂപ് നമ്പ്യാർ, സി എം എസ് ഡോ സുപ്രിയ രഞ്ജിത്, ഡിജിഎം ഓപ്പറേഷൻസ് വിവിൻ ജോർജ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജോയ് ആന്റണി, ഡോ. പ്രദീപ് വി.ആർ, ഡോ. സാരംഗ് വിജയന്, യൂറോളജി വിഭാഗം മേധാവി ഡോ. സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോ. അക്ബര്‍ സലീം തുടങ്ങിയവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.