കണ്ണൂർ: ആയുർവേദ ചികിത്സാ സമ്പ്രദായത്തിനെതിരെ ഉയരുന്ന എതിർപ്പുകൾ മറികടന്ന് സർക്കാർ ബഡ്ജറ്റിൽ നീക്കിവെച്ച ഒരു കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്ന് കേരള ആയുർവേദ പാരമ്പര്യ വൈദ്യഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി. രവീന്ദ്രൻ വൈദ്യർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്തിനെതിരെ ഉയരുന്ന വെല്ലുവിളികൾ നേരിടാനായി വിവിധസമാന സംഘടനകളുടെ ഏകോപനം അത്യാവശ്യമാണ്.
ഇതിനായി ജൂൺ 22 ന് രാവിലെ 10 മണിക്ക് ഫെഡറേഷൻ്റെ യോഗശാല റോഡിലെ ജെ.എം ബിൽഡിങ്ങിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ സംയുക്ത യോഗം ചേരും. സമാനമായി ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് പി. രവീന്ദ്രൻ വൈദ്യർ അറിയിച്ചു. സെക്രട്ടറി എ. ജയദേവ് വൈദ്യർ, ജില്ലാ സെക്രട്ടറി വി.ഡി ബിജുവൈദ്യർ, ട്രഷറർ ടി. ഗോവിന്ദൻ വൈദ്യർ, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.