കണ്ണൂരിലെ യുവതി ആത്മഹത്യ ചെയ്ത സംഭവം : യുവാവിനെതിരെ പരാതി നൽകുമെന്ന് റസീനയുടെ ഉമ്മ : അറസ്റ്റിലായത് ബന്ധുക്കളെന്ന് വിശദീകരണം

11:51 AM Jun 20, 2025 | AVANI MV

കൂത്തുപറമ്പ് : കായലോട് പറമ്പായിയിൽ യുവതിയുടെ ആത്മഹത്യ ചെയ്ത കേസിൽ തലശേരി സബ് ജയിലുള്ള റിമാൻഡിലുള്ള എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും ജീവനൊടുക്കിയ യുവതിയുടെ ഉമ്മ രംഗത്തെത്തി. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ മാധ്യമങ്ങളോട്പ്രതികരിച്ചു. 

ഈ കാര്യത്തിൽപിണറായി പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരൻ്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. തൻ്റെഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. സംഭവത്തിന് ഉത്തരവാദിയായ മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയതെന്നും ഫാത്തിമ പറഞ്ഞു.

എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തൻ്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിൻ്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെന്ന യുവതി വീട്ടിൽ ജീവനൊടുക്കിയത്. ഞായറാഴ്ച്ച വൈകിട്ട് കായ ലോട് റോഡിൽനിന്നും മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കെ എസ്.ഡി.പി.ഐ പ്രവർത്തകർ ഇവരെ വളയുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തതായാണ് പൊലിസ് കേസ്.