+

സ്‌കൂളുകളില്‍ മികച്ച ഭൗതികസൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്: മന്ത്രി റോഷി അഗസ്റ്റിൻ

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച ഭൗതിക സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഇടുക്കി :  സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച ഭൗതിക സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിട്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് മികവിന്റെ പാതയിലാണ്. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ വിദ്യാര്‍ഥികളുടെ പഠന നിലവാരവും ഉയര്‍ന്നു. നല്ല കെട്ടിടം, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യവും കായിക ക്ഷമതയും ഇതുവഴി മെച്ചപ്പെടും. ഈ പഞ്ചായത്തില്‍ തന്നെ പ്ലസ് ടു സ്‌കൂളുകള്‍ ആരംഭിച്ചു. പ്രദേശത്തെ കുട്ടികള്‍ക്ക് ഇവിടെ തന്നെ പഠിക്കാന്‍ സാധിക്കുന്നത് നാടിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ 100 മികച്ച കോളേജുകളില്‍ 16 എണ്ണം കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.ഇടുക്കി ഡാമില്‍ ഫ്‌ളോട്ടിംഗ് പമ്പ് സ്ഥാപിച്ച് ജലശുദ്ധീകരണ ശാല പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തും. അഞ്ചു മാസത്തിനകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി സത്യന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി ഷാജി, കെ.എ അലിയാര്‍, പതിനാറാംകണ്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി തോമസ്, സ്‌കൂള്‍ പ്രധാനാധ്യാപിക ഷീന സി തോമസ്, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരായ ബിജോ ജോസ്, വിവേക് ജോസഫ്, വിനോദ് മാത്യു, ബിനോയ് ചെറിയാന്‍, രാജന്‍ തോമസ്, ബഷീര്‍ യു. പി., പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിസിലി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് ഇരുനിലകളിലായി ഹയര്‍ സെക്കന്ററി വിഭാഗത്തിനായി ക്ലാസ്മുറികള്‍, ലാബ്, ടോയ്‌ലറ്റ്, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പ്രത്യേക ടോയ്‌ലറ്റ് തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. 1.5 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

facebook twitter