കണ്ണൂർ: 24 വർഷം മുൻപ് ചെറുവാഞ്ചേരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്നരാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽനഷ്ടമായ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോക്ടർ.അസ്ന ജൂലായ് അഞ്ചിന് വിവാഹിതയാകുന്നു. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് വരൻ.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ, 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു. അസ്നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിഞ്ഞിരുന്നു. അക്കാലത്തു ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുകയെന്ന ആഗ്രഹം വളർത്തിയത്. എന്നാലിത് പാഴ്ക്കിനാവെന്ന് സഹതപിച്ചവരുണ്ട്. പക്ഷേ, നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാൻ അച്ഛൻ നാണു കട നിർത്തി വീട്ടിലിരുന്നു.
തോളിലെടുത്താണ് അച്ഛൻ സ്കൂളിലെത്തിച്ചത്. കൃത്രിമക്കാലിൽ വിജയത്തിലേക്കു കുതിച്ചു അവൾ. ആഗ്രഹം പോലെ
എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്നു ഡോക്ടറായി. ക്ലാസ് മുറിയിലേക്കു പടി കയറാൻ ബുദ്ധിമുട്ടിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ലിഫ്റ്റ് നിർമിച്ചു നൽകി. കൃത്രിമക്കാൽ ശരീരവുമായി ഇണങ്ങിച്ചേരാത്തതിന്റെ വേദനയും അസ്വസ്ഥതയും ഇപ്പോഴുമുണ്ടെങ്കിലും ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്തു വരികയാണ് അസ്ന. ഏറെക്കാലം ചെറുവാഞ്ചേരി പി.എച്ച്.സിയിലും ഇവർ ജോലി ചെയ്തിരുന്നു.