കണ്ണൂരിൽ കുന്നിൻ മുകളിലെ തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു ; ആളപായം ഒഴിവായി

09:16 AM Jun 21, 2025 | AVANI MV

ഇരിട്ടി : ഇരിട്ടി - കൂട്ടുപുഴ റോഡിൽ തെങ്ങ് വീണ് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു. ഈ സമയം ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. ശനിയാഴ്ച്ചരാവിലെ ആറു മണിയോടെയാണ് മുപ്പത് മീറ്ററോളം ഉയരത്തിൽ  കുന്നിൻ മുകളിൽ  സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്തെ തെങ്ങ് റോഡിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ റോഡിനു സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഉൾപ്പെടെ പൂർണ്ണമായും തകർന്നു.

 റോഡിന് കുറുകേ പതിച്ച തെങ്ങ് ഇരിട്ടി അഗ്നി രക്ഷാ സേന എത്തി മുറിച്ചു നീക്കം ചെയ്തു. ഇരിട്ടി പുതിയ പാലത്തിനു സമീപം കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലേക്കാണ് തെങ്ങ് വീണത്. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളും , ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരും ഇല്ലാതിരുന്നതാണ് അപകടങ്ങൾ ഒഴിവായത്. തലശ്ശേരി വളവ്പാറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടി പാലത്തിനു സമീപത്തെ വലിയ കുന്ന് കുത്തനെ മുറിച്ചത്. വലിയ മണ്ണിടിച്ചൽ ഭീഷണി ഉയർന്നതോടെ കാലവർഷ സമയങ്ങളിൽ അധികൃതർ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. 

ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ എ എസ് ടി ഒ മെഹറൂഫ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ രാഹുൽ കെ , അനു എൻ.ജെ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺ കുമാർ കെ , സൂരജ് സി.വി , സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഉൻമേഷ് കെ.ബി എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങുമുറിച്ചു മാറ്റിയത്.