കൊട്ടിയൂർ പെരുമാളിനെ വണങ്ങാൻ വൻ ഭക്തജനതിരക്ക്

02:51 PM Jun 22, 2025 | Neha Nair

കണ്ണൂർ : വൈശാഖോത്സവത്തിന്റെ ഭാ​ഗമായി വിവിധ ദേശങ്ങളിൽ നിന്നും ഒഴുകിയെത്തിയ ഭക്തജനത്തിരക്കിൽ ശനിയാഴ്ച കൊട്ടിയൂർ നഗരി വീർപ്പുമുട്ടി. പുലർച്ചെ മുതൽ ആയിരങ്ങൾ അക്കരെ സന്നിധിയിലേക്ക് ദർശനത്തിനെത്തി. മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും ദർശനം നടത്താനായത്. 

വൈകുന്നേരത്തോടെ തിരക്കിന് നേരിയ ശമനമുണ്ടായി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലെ പോലെ കൊട്ടിയൂരിലേക്കുളള റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരുന്നത് ഭക്തർക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി. ശനി, ഞായർ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കൊട്ടിയൂരിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

Trending :

തീർഥാടകരുടെ വാഹനങ്ങളും റൂട്ടിലോടുന്ന ബസുകളുമൊഴികെയുള്ള വാഹനങ്ങൾ നെടുംപൊയിൽ - പേരിയ ചുരത്തിലൂടെ വഴിതിരിച്ചുവിട്ടു. ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ കൊട്ടിയൂരിലെ പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാൻ അനുവദിച്ചില്ല. 

ഭക്തരെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം ചുങ്കക്കുന്ന്, കേളകം പോലുള്ള സ്ഥലങ്ങളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിച്ചതോടെ 
കൊട്ടിയൂരിലേക്കുളള റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. അതെ സമയം, കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 26-ന് തിരുവാതിര ചതുശ്ശതം നിവേദിക്കും.