കണ്ണൂർ : ജാനകിയുടെ വിരൽത്തുമ്പുകൾക്ക് പിന്നാലെ അക്ഷരങ്ങൾ പിറവിയെടുത്തത് ഏറെ വൈകിയാണ്. വൈകിവന്നവരുടെ കൈപിടിച്ച് നടന്നതോടെ ഈ 61 കാരി എത്തിയത് പുലരിയുടെ പൊൻവെളിച്ചത്തിലേക്ക്. അക്ഷരം പകർന്ന ആത്മവിശ്വാസത്തിൽ വാക്കുകൾ കോറി. വാക്കുകൾ വരികളായി. വരികൾ കവിതകളും. സാക്ഷരതാ പഠിതാവായ ജാനകിയുടെ കവിതാസമാഹാരം പൊൻപുലരിയുടെ പിറവി ഇങ്ങനെയാണ് വായനക്കാരിലെത്തുന്നത്.
കഠിനമായ ജീവിത സാഹചര്യങ്ങളാൽ ജാനകിക്ക് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല .വിവാഹം, കുട്ടികൾ അങ്ങനെ പഠനം പിന്നെയും അകന്നുപോയി. പഠിക്കണം എന്നൊരു ആഗ്രഹം മനസ്സിന്റെ കോണിലെപ്പോഴും സൂക്ഷിച്ചിരുന്ന ജാനകിക്ക് സുഹൃത്തായ കുടുംബശ്രീ അംഗം പ്രേരകായ രജനി ടീച്ചർ സാക്ഷരത പഠിപ്പിക്കാൻ വരുമെന്നും താല്പര്യമുണ്ടെങ്കിൽ ചേരാം എന്നും അറിയിച്ചത് വഴിത്തിരിവായി. രജനിയുടെ പ്രോത്സാഹനം ജാനകിക്ക് പഠിക്കാനുള്ള ആത്മവിശ്വാസം നൽകി. നാലാം തരം തുല്യതാ ക്ലാസ്സിൽ ചേർന്നു പരീക്ഷയിൽ നല്ല മാർക്ക് കിട്ടി. തുടർന്ന് ഏഴാം തരം തുല്യതയും പത്താംതരം തുല്യതയും പാസായി. രജനിയുടെ നിർബന്ധപ്രകാരം കവിത എഴുത്ത് എന്ന പരീക്ഷണവും നടത്തി. എഴുത്ത് ഇപ്പോൾ കവിതാസമാഹാരത്തിൽ എത്തി നിൽക്കുന്നു.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. കെ കെ രത്നകുമാരി ജാനകിയുടെ കഴിവിനെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ വലിയ പങ്കു വഹിച്ചു. പ്രസിഡന്റ് തന്നെയാണ് കവിതാ സമാഹാരത്തെക്കുറിച്ച് സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോണിനോട് പറയുന്നതും പ്രസിദ്ധീകരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും. 'പൊൻപുലരിയിൽ 'എന്ന തലക്കെട്ടിൽ കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജാനകിയുടെ കവിതാ സമാഹാരത്തിൽ "സമൂഹ അനീതികൾ", "കറുത്ത കൈ", "മഹാത്മാവിന്റെ ജീവിതം", "മുത്തുമണി"," കൊറോണ", "പൂവിനോട്" തുടങ്ങി 44 കവിതകളാണുള്ളത്.