കണ്ണൂർ: ജനാധിപത്യത്തെ കൽതുറുങ്കിലടച്ച് മനുഷ്യവകാശത്തെ ശ്വാസം മുട്ടിച്ച ഇന്ദിരയുടെ ഭരണകൂട ഭീകരതയ്ക്കെതിരായ പോരാട്ടങ്ങളുടെ ഓർമ്മപുതുക്കലിന്റെ ഭാഗമായി 1975 അടിയന്തിരാവസ്ഥ ജനാധിപത്യ സംരക്ഷണ പോരാട്ട സമിതിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി. കണ്ണൂർ താണ സാധു കല്യാണമണ്ഡപത്തിൽ നടന്ന പരിപാടി ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻപിളള ഉദ്ഘാടനം ചെയ്തു.
അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിൽ അവസാനംവരെ നിലയുറപ്പിച്ച സംഘടന ലോക സംഘർഷ സമിതി മാത്രമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ സർക്കാർ നടപടികൾക്ക് ഭീകര രൂപം പ്രാപിച്ചു. ഇതിനു ശേഷം അടിയന്തിരാവസ്ഥക്കെതിരെ പ്രവർത്തിച്ച ഒരേ ഒരു സംഘടന ലോക സംഘർഷ സമിതി മാത്രമാണ്. സംഘടനയുടെ പ്രാണവായു രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. ഗാന്ധിയൻ മാതൃകയിൽ സമരം ചെയ്ത് തീരുമാനം തിരുത്തിച്ച ചരിത്രമുളള സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. സമര പോരാട്ടങ്ങളെ പ്രചരണായുധമാക്കാൻ ശ്രദ്ധിക്കാത്ത പ്രസ്ഥാനം.
എന്നാൽ കേരളം ഇതെല്ലാം ഓർക്കാതിരിക്കുന്നു. സ്മൃതി നാശം എന്നത് ഇന്നത്തെ കാലത്ത് കേരളീയ സമൂഹത്തിന് പിടിപെട്ട ഏറ്റവും വലിയ രോഗമാണെന്നും ശ്രീധരൻപിളള പറഞ്ഞു. സ്മൃതി നാശം കേരളത്തിലെ മാധ്യമങ്ങളേയും ബാധിച്ചു കഴിഞ്ഞുവെന്നും ഇതിനുദാഹരണമാണ് ഇന്നലെ ഇറങ്ങിയ മുഖ്യധാര മാധ്യമങ്ങളിൽ യഥാർത്ഥ അടിയന്തിരാവസ്ഥ പോരാളികളെ മറന്നുവെന്നത്. വിപ്ലവ പാർട്ടി നിശബദ്ത പാലിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കുന്നത് ലാഭകരമല്ലെന്ന് പരസ്യമായി പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. ചരിത്ര രേഖകൾ ഇല്ലാതാക്കി സത്യം തമസ്ക്കരിക്കപ്പെടുകയാണ്.
ചരിത്രത്തോട് കേരളത്തിലെ ജനങ്ങൾ നീതി പുലർത്തണം. സത്യം ആവർത്തിച്ച് കുഴിച്ചു മൂടപ്പെടുമ്പോൾ പൗരബോധമുളളവർക്ക് മിണ്ടാതിരിക്കാനാവില്ല. ജാഗ്രതയുളള തലമുറയെ വളർത്തിയെടുക്കാൻ അടിയന്തിരാവസ്ഥ വിരുദ്ധ സമരം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പൊതുസമൂഹത്തെ അടിയന്തിരാവസ്ഥ പോരാട്ടത്തിന്റെ യാഥാർത്ഥ വസ്തുതകളെ സംബന്ധിച്ച് ബോധവൽക്കരിക്കാൻ ദേശസ്നേഹികൾ മുന്നോട്ടു വരണമെന്നും ശ്രീധരൻപിളള പറഞ്ഞു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉളളവർക്ക് ഓർമ്മയാണ് അടിയന്തിരാവസ്ഥയെങ്കിൽ പുതുതലമുറയ്ക്ക് ചിലത് ഓർമ്മപ്പെടുത്തലാണ്. ജയിലുകൾക്ക് അകത്ത് കിടന്നവരേക്കാൾ വേദന അനുഭവിച്ചവരാണ് പുറത്ത് നിന്ന് അടിച്ചമർത്തലിനെതിരെ രഹസ്യ പ്രവർത്തനം നടത്തിയവർ. അടിയന്തിരാവസ്ഥയുടെ യഥാർത്ഥ ചിത്രം ഇന്നും മുന്നോട്ടുവെയ്ക്കാൻ കേരള ജനതയ്ക്ക് സാധിച്ചോയെന്നത് ചോദ്യ ചിഹ്നമാണ്. ഒരു വിഭാഗം കേരള ജനതയെ അടിയന്തിരാവസ്ഥയുടെ യഥാർത്ഥ വസ്തുത മനസ്സിലാക്കി കൊടുക്കുന്നതിൽ നിന്ന് വിലക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ്. ദൗർഭാഗ്യവശാൽ കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളും വഴിതെറ്റിക്കുകയാണ്. ജനം വഴിതെറ്റി പോയാൽ എന്ത് ചെയ്യും. കുറ്റകരമായ നടപടിയാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ജന്മഭൂമി മുൻ റസിഡന്റ് എഡിറ്ററും അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ എ. ദമോദരൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ മുഖ്യഭാഷണം നടത്തി. ആർഎസ്എസ് കണ്ണൂർ വിഭാഗ് പ്രചാർപ്രമുഖ് കെ.സി. ഷൈജു സ്വഗതവും പി. സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.