പയ്യന്നൂർ; പയ്യന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കഴുത്തിന്കത്തിവെച്ച് ആക്രമിച്ച് രണ്ടേകാൽ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത കവർച്ചക്കാരൻ പിടിയിൽ. കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രൊബേഷനറി എസ്.ഐ. മാരായ മഹേഷ്, നിഥിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽഅഞ്ചില്ലത്ത്, പ്രമോദ് കടമ്പേരി , ഏ. ജി. അബ്ദുൾ ജബ്ബാർ, ബിജു ജോസഫ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. മനോജൻ മമ്പലം, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘം പയ്യന്നൂരിൽ വെച്ച് പിടികൂടിയത്. പ്രതി കവർച്ചക്കെത്തിയ സ്കൂട്ടിയും പോലീസ് കണ്ടെത്തി. കവർച്ച നടന്നവീടിന് സമീപത്തെ മെയിൻ റോഡിൽ സ്കൂട്ടി നിർത്തിയിട്ട ശേഷം റെയിൻകോട്ടിട്ട് നടന്നു വന്നാണ് പ്രതി കവർച്ച നടത്തിയത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെഅന്നൂർ കൊരവയലിലായിരുന്നു കവർച്ച. കണ്ടോത്ത് വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന കുണ്ടത്തിൽ രവീന്ദ്രൻ്റെ ഭാര്യ സാവിത്രി (66)യുടെ മൂന്ന്പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്.
രാവിലെ 8.30 മണിയോടെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയതായിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെൺമക്കളായ രണ്ടു പേരും ഭർതൃ വീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെ വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ നീലമഴക്കോട്ടിട്ട കവർച്ചക്കാരൻ വീടിനകത്ത് കയറി വാതിൽ കുറ്റിയിട്ട് വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വായിൽ കൈകുത്തി തിരുകി കഴുത്തിലണിഞ്ഞ രണ്ടേകാൽ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു.
വായിൽ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പയ്യന്നൂർപോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണ ത്തിൽ കവർച്ചക്കാരൻ കൊണ്ടുവന്ന കത്തി വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് ക്രൈംസ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് കവർച്ചക്കാരനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.