പാനൂർ : പാനൂരിന് സമീപം തടങ്കിലാക്കി ബാലവേല ചെയ്യിച്ച 14 വയസുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചു. ഇടയിൽപ്പീടിക റഷീദ് വില്ലയിലാണ് 14കാരിയായ തമിഴ് ബാലികയെ വീട്ടുതടങ്കലിലാക്കി ജോലി ചെയ്യിച്ചത്. നേരത്തെ ഈ വീട്ടിൽ പെൺകുട്ടിയുടെ ചേച്ചി ജോലി ചെയ്തിരുന്നു. പിന്നീടാണ് പെൺകുട്ടി കഴിഞ്ഞ മെയ് ആദ്യ വാരം റാഷിദ് വില്ലയിലെത്തിയത്.
കഠിന ജോലികൾ ചെയ്യിച്ചതോടെ, തനിക്ക് പഠിക്കണമെന്നും, വീട്ടിൽ പോവണമെന്നും പല തവണ പറഞ്ഞിട്ടും വീട്ടുടമ ചെവി കൊണ്ടില്ല. ജൂൺ 22 വരെ വീട്ടിൽ ഭീഷണിപ്പെടുത്തിജോലി ചെയ്യിച്ചു. തുടർന്ന് പെൺകുട്ടി കയ്യിൽ കിട്ടിയ ചൈൽഡ് ലൈൻ നമ്പറിൽ വിളിച്ചു പറയുകയും കണ്ണൂർ ചൈൽഡ് ലൈൻ പിങ്ക് പൊലീസ് സമേതം ഇടയിൽപ്പീടികയിലെ വീട്ടിൽ എത്തുകയായിരുന്നു.
തങ്ങളുടെ പരിധി അല്ലായെന്ന് മനസിലായതോടെ മാഹി ചൈൽഡ് ലൈനിൽ വിവരമറിക്കുകയും, ചൈൽഡ് ലൈൻ പ്രവർത്തകർ പന്തക്കൽ പൊലീസുമായെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശപ്രകാരം കുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റുകയും, സേലത്തെ ബന്ധുകളെ വിളിച്ചു വരുത്തി കുട്ടിയെ അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.സംഭവം പുറത്തറിഞ്ഞതോടെ വീട്ടുകാർക്കെതിരെ ബാലവേല നിയമപ്രകാവും വീട്ടുതടങ്കലിലാക്കായതിനെതിരെയും കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.