തലശേരി: തലശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റർ ഓഫ് എക്സലൻസാക്കി ഉയർത്തും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേപ്പ് അധികൃതരും സഹകരണ വകുപ്പുമന്ത്രി ചുമതലപ്പെടുത്തിയപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു,
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ സ്റ്റാർട്ട്അപ്പ് ഇൻക്യൂബേഷൻ സെന്റർ, ഐ.ടി. പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവ ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമാക്കി ടെക്‌നിക്കൽ ഹബ്ബാക്കി വികസിപ്പിക്കുന്നതിനുള്ള 50 കോടി രൂപയുടെ പ്രോപ്പോസൽ കിഫ്ബി ധനസഹായത്തോടെ സഹകരണ വകുപ്പ് നടപ്പാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സെമികണ്ടക്ടർ ടെക്നോളി തുടങ്ങി പുതുതലമുറ കോഴ്സുകൾ ആരംഭിക്കും. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനേക്കാളുപരി യുവാക്കൾക്ക് തൊഴിലവസരം കൂടി ഉറപ്പാക്കുന്ന നിലയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം വർക്ക് നിയർ ഹോം ഫെസിലിറ്റിയും ടെക്നോപാർക്കിന് സമാനമായ സൗകര്യങ്ങളും ഏർപ്പെടുത്തി അക്കാദമികപരമായും വ്യവസായപരമായും പുരോഗതി നേടുന്നതിനുള്ള നൂതനമായ മാർഗ്ഗങ്ങൾ അവലംബിക്കും.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ നവീകരണത്തിന് എല്ലാവിധ സഹായവും സഹകരണ വകുപ്പുമന്ത്രിയും കിഫ്ബി അധികൃതരും ഉറപ്പു നൽകിയിട്ടുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. വിശദമായ കൺസെപ്ട് നോട്ട് തയ്യാറാക്കുന്നതിന് സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെകട്ടറി അർജ്ജുൻ എസ്.കെ.യെ ചുമതലപ്പെടുത്തുന്നതിനും ജൂലൈ 7-ന് വീണ്ടും യോഗം ചേർന്ന് തുടർനടപടികളുമായി മുന്നോട്ടുപോകുന്നതിനും തീരുമാനമെടുത്തു.
സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാർ, അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായർ, കേപ്പ് ഡയറക്ടർ ഡോ. താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്. ജയകുമാർ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, അർജ്ജുൻ എസ്. കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.