കാദഷെട്ടി ഹള്ളിയിൽ കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് അടിച്ചു കൊന്ന കേസിലെ പ്രതിയായ ഭാര്യ റിമാൻഡിൽ

12:08 PM Jun 29, 2025 | Kavya Ramachandran

ഇരിട്ടി: ഗൂഡല്ലൂർ മേഖലയിൽകാമുകനൊപ്പം ജീവിക്കാൻ അൻപതു വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ.
 ശങ്കരമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് പിന്നാലെ മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.

 തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഈക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. തിപ്തൂരിലെ കൽപടരു ഗേൾസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഭാര്യ സുമംഗലയ്ക്ക്, കരഡലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായി വിവാഹേതര ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. ഭാര്യയും കാമുകനും ശങ്കരമൂർത്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയെന്നും, ശങ്കരമൂർത്തി തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് അവർ കരുതിയെന്നുമാണ് പൊലിസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

വീട്ടിൽ കുറ്റകൃത്യം നടന്ന ദിവസം സുമംഗല ഭർത്താവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് ഒരുവടികൊണ്ട് പൊതിരെ തല്ലുകയും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ കാല്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള തുരുവേക്കരെ താലൂക്കിലെ ദണ്ഡാനിശിവര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൃഷിയിടത്തിലെ കിണറ്റിലേക്ക് തള്ളിയതായി പോലീസ് പറഞ്ഞു.

നോനവിനകെരെ പൊലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായെന്ന പരാതിയിലായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തിരച്ചിലിനിടെ കിടക്കയിൽ മുളകുപൊടിയുടെ അംശങ്ങളും ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും പൊലീസ് കണ്ടെത്തി, ഇത് സംശയം ജനിപ്പിച്ചു. തുടർന്ന് പൊലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പൊലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ നോണെവിനകെരെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ പങ്കെടുത്തിരുന്നുവെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.