ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ബ്ലോക്ക് 10 ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളെയാണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ്, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ. ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘമാണ് ശ്രമകരമായ ദൗത്യത്തിൽ പങ്കെടുത്തത്.
പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപത് എം ആർ എസ് ഭാഗത്തെ വട്ടക്കാടിനുള്ളിൽ തമ്പടിച്ചിരുന്ന രണ്ട് കൊമ്പനാനകളെ തുരത്തുന്നത് പ്രതികൂല കാലാവസ്ഥ കാരണം പരാജയപ്പെട്ടു. ദൗത്യത്തിൽ കൊട്ടിയൂർ റേഞ്ചിന് കീഴിലുള്ള ഇരിട്ടി, കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആർ ആർ ടി സെക്ഷൻ സ്റ്റാഫുകളും, ആറളം വന്യജീവി സങ്കേതം നരിക്കടവ്, പരിപ്പുതോട് സെക്ഷൻ സ്റ്റാഫുകളും പങ്കെടുത്തു.