കണ്ണൂർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ശനിയാഴ്ച്ച രാവിലെ 11 ന്കണ്ണൂർ വനിത കോളേജ് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കടന്നു വന്ന മാർച്ച് പൊലീസ് ഡി എം ഒ ഓഫീസ് കവാടത്തിൽ തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷമുണ്ടായി.
പൊലിസ് നിരവധി തവണ ജലാപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോകാൻ പ്രവർത്തകർ കൂട്ടാക്കിയില്ല.ഇതിനിടയിൽ ആറോളം പ്രവർത്തകർ മതിൽ ചാടിക്കടന്ന് ഓഫീസ് പരിസരത്തേക്ക് ഓടി കയറി പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, ഫർസിൻ മജീദ്, റിൻസ് മാനുവൽ സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, അശ്വിൻ സുധകർ, മിഥുൻ മാറോളി, അക്ഷയ് പറവൂർ,ജീന ഷൈജു, ശ്രുതി റിജേഷ്, പ്രിനിൽ മധുക്കോത്ത്, രാഹുൽ മെക്കിലേരി, വരുൺ എം കെ, പ്രീൻസ് പി ജോർജ്, ജിതിൻ കൊളപ്പ, അമൽ കുറ്റിയാറ്റൂർ,നിധിൻ നടുവനാട്, റിജിൻ രാജ് എന്നിവർ സംസാരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് യുവതി മരിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ അകാരണമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലിസ് മർദ്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പൊലിസ് മർദ്ദനത്തിൽ വനിത പ്രവർത്തകർ ഉൾപ്പെടെ ആറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്റെ തല പൊട്ടി ചോര വന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ബലം പ്രയോഗിച്ചതും, ആക്രമിച്ചതെന്നും വിജിൽ മോഹനൻ ആരോപിച്ചു.