
കണ്ണൂർ : വേങ്ങര സ്വദേശി മുഹമ്മദലിയുടെ കൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ഇരിട്ടിയിലേക്കും നീളുന്നു. 1986ൽ കൂടരഞ്ഞിയിൽ ഇയാൾ കൊലപ്പെടുത്തിയെന്നു പറയുന്നയാൾ കണ്ണൂരിലെ ഇരിട്ടി സ്വദേശിയാണു പൊലിസിന് സൂചന ലഭിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്.
മരിച്ച യുവാവിന് കൂടരഞ്ഞിയിൽ ജോലി നൽകിയ ജോസഫിന്റെ മകനിൽ നിന്നുള്ള വിവരങ്ങളാണ് മരിച്ചത് ഇരിട്ടി സ്വദേശിയെന്ന സൂചന നൽകാൻ കാരണം. മരിച്ചയാൾ രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് പൊലിസിന് ലഭിച്ച മൊഴി. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് മരണം. ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മാസങ്ങൾക്കു ശേഷം ഇയാളുടെ പിതാവ് കൂടരഞ്ഞിയിൽ വന്ന് അന്വേഷിച്ചു പോയിരുന്നുവെന്ന് ജോസഫിന്റെ മകൻ ദേവസ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെയാണ് തിരുവമ്പാടി പൊലിസ് അന്വേഷണം ഇരിട്ടിയിലേക്കും വ്യാപിപ്പിച്ചത്. കൂടരഞ്ഞിയിൽ മരിച്ച യുവാവിന്റെ ശ്വാസകോശത്തിൽ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണത്തിനു മൂന്ന് ദിവസങ്ങൾക്കു ശേഷം ഇരിട്ടിയിൽ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ വന്നിരുന്നതായി നാട്ടുകാർ ഓർക്കുന്നു. മരിച്ചത് മകനാണോയെന്ന സംശയം ഉയർത്തിയാണ് ഒരാൾ ഇരിട്ടിയിൽ നിന്ന് എത്തിയത്.
ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പൊലിസ് ആരംഭിച്ചത്. അതേസമയം 1980ൽ കൂടരഞ്ഞിയിൽ കൂലിപ്പണിക്ക് വന്നിരുന്നതു മുഴുവൻ പാലക്കാട് ഭാഗത്തു നിന്നുള്ളവരാണെന്നു നാട്ടുകാർ പറയുന്നു. വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് ശേഖരിക്കുന്നുണ്ട്. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന 'കഞ്ചാവ് ബാബു'വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
അന്നത്തെ ക്രിമിനൽ കേസ് രേഖകളിൽ ഈ പേര് ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇരിട്ടി പൊലിസുമായി സഹകരിച്ചാണ് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്. ഇതിനായി ഇരിട്ടി മേഖലയിൽ നിന്നും കാണാതായവരുടെ പേർ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.