കണ്ണൂർ : അതിശക്തമായ കാറ്റിലും മഴയിലും പയ്യന്നൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വന്‍ നാശനഷ്ടം. പെരളം വില്ലേജ് പാവൂര്‍ ഭാഗത്തുള്ള ജാനകിയുടെ വീടിന് മുന്‍ഭാഗത്തുള്ള കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പെരളം വില്ലേജിലെ സി ഗോപാലന്റെ വീടിനടുത്തുള്ള കിണറും ഇടിഞ്ഞു താഴ്ന്നു. ഏഴോം വില്ലേജിലെ എരിപുരം ചെങ്ങല്‍ ദേശത്ത് പട്ടേരി ദേവിയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അളപായമില്ല. കുടുംബത്തോട് മാറി താമസിക്കുന്നതിന് റവന്യൂ അധികൃതര്‍ നിര്‍ദേശിച്ചു.
പെരളം വില്ലേജിലെ പുന്നക്കോടന്‍ ജാനകിയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. പെരളം വില്ലേജിലെ കണിയാംകുന്ന് ദാമോദരന്‍ അടിയോടിയുടെ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. എരമം വില്ലേജിലെ ഉള്ളൂരിലുണ്ടായ ശക്തമായ കാറ്റില്‍ എന്‍.പി രാധാമണി, എന്‍.പി ഹരീന്ദ്രന്‍, പി.പി ശ്യാമള, പി.ടി മനോഹരന്‍ എന്നിവരുടെ വീട് ഭാഗികമായി തകര്‍ന്നു. കാങ്കോല്‍ വില്ലേജിലെ വടശ്ശേരിയില്‍ കപ്പണക്കാല്‍ പ്രേമയുടെ വീടിന് മുകളില്‍ കവുങ്ങ് കടപുഴകി വീണ് കേടുപാട് സംഭവിച്ചു.ഏഴോം വില്ലേജില്‍ രാഘവന്‍, ഗോവിന്ദന്‍, ലീല എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള കുന്നിടിഞ്ഞ് മരങ്ങള്‍ കടപുഴകി വീഴുകയും രാഘവന്റെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് ഭാഗികമായി തകരുകയും ചെയ്തു. പെരിങ്ങോം വില്ലേജിലെ കെ പി നഗറില്‍ കെ.വി വിജയന്റെ വീട്ടുമതിലിന്റെ ഒരു ഭാഗം തകര്‍ന്നു. രാമന്തളി വില്ലേജിലെ കരമുട്ടത്ത് കെ.വി കൗസല്യയുടെ വീടിനു സമീപം കുന്നിടിഞ്ഞു വീണു. വീട്ടുകാരോട് ബന്ധു വീട്ടിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ ഉളിയന്‍ കൃഷ്ണന്റെ ഓട് മേഞ്ഞ വീട് വ്യാഴാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു.