+

സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലാക്കരുത്; എം വി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തളിപറമ്പിൽ എൻ.ജി.ഒ യൂനിയൻ പരിപാടിയിൽ നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി തലശേരി അതിരൂപത.

  
തലശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തളിപറമ്പിൽ എൻ.ജി.ഒ യൂനിയൻ പരിപാടിയിൽ നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി തലശേരി അതിരൂപത. തരംതാഴ്ന്ന പ്രസ്താവനയാണെന്ന് ആരോപിച്ച തലശ്ശേരി അതിരൂപത എം വി ഗോവിന്ദന്‍റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും രൂപത പ്രതിനിധികൾ പ്രതികരിച്ചു. 

എകെജി സെൻററിൽനിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂവെന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിൻ്റെ മറ്റൊരു മുഖമാണിത്. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. 

ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിൻറെ ആവശ്യം മനസ്സിലാക്കി കേന്ദ്രസർക്കാർ ഇടപെട്ടതിൽ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വർഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള സുചിന്തിതമായ നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിർത്തിട്ടുള്ള വ്യക്തിയാണ് മാർ ജോസഫ് പാംപ്ലാനി പിതാവ്. സിപിഐഎം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.

യുവജന സംഘടനയുടെ ചില നേതാക്കൾ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിൻറെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിന് ഇല്ലായെന്നതിന് മലയാളികൾ സാക്ഷികളാണ്. സ്വന്തം പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകൾ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികൾക്ക് മുൻപിലുണ്ടെന്ന് രൂപത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.

facebook twitter