കണ്ണൂർ : പറശ്ശിനിക്കടവ് -അഴീക്കല്‍ - മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍മ്മിച്ച് ആലപ്പുഴയില്‍ നിന്നും അഞ്ച് ദിവസം യാത്ര ചെയ്ത് അഴീക്കല്‍ തുറമുഖത്ത് എത്തിയ ബോട്ടുകള്‍ കെ.വി സുമേഷ് എം.എല്‍.എ സന്ദര്‍ശിച്ചു. ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കുന്നതിനൊപ്പം പാസഞ്ചര്‍ കം ടൂറിസം എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബോട്ടുകള്‍ തയ്യാറാക്കിയതെന്ന് എം എല്‍ എ പറഞ്ഞു. ഇരു ബോട്ടുകളിലും അല്‍പദൂരം യാത്രചെയ്ത എം എല്‍ എ ബോട്ടുികളിലെ ഇരട്ട എന്‍ജിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിലയിരുത്തി.
ജില്ലയില്‍ തന്നെ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന പ്രധാന ബോട്ട് സര്‍വീസായ അഴീക്കല്‍ - മാട്ടൂല്‍ ഫെറി - പറശ്ശിനിക്കടവ് അഴീക്കല്‍-മാട്ടൂല്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനും കാലപ്പഴക്കം സംഭവിക്കുന്ന മരബോട്ടുകള്‍ മാറ്റി ആധുനിക നിലവാരമുള്ള സോളാര്‍ ബോട്ടുകളും കറ്റമറെയിന്‍ ബോട്ടുകള്‍ അനുവദിക്കണമെന്നും കെ.വി.സുമേഷ് എം.എല്‍.എ 2024 ലെ നിയമസഭ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ടിലെ സ്ഥിരം യാത്രക്കാരും അഴീക്കലിലെ ജനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. സബ് മിഷന്റെ മറുപടിയായി ഗതാഗത വകുപ്പ് മന്ത്രി ബോട്ടുകള്‍ അനുവദിക്കാം എന്ന് ഉറപ്പു നല്‍കുയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് പുതിയ ബോട്ടുകള്‍ അനുവദിച്ചത്. അടുത്ത ദിവസം തന്നെ ബോട്ടുകള്‍ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ എത്തുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്ന് സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, വാര്‍ഡ് മെമ്പര്‍ ഷബീന, സ്റ്റേഷന്‍ മാസ്റ്റര്‍ കെ.വി സുരേഷ്, ഓഫീസ് സ്റ്റാഫുകളായ വി.പി മധുസൂദനന്‍, പി സനില്‍, പറശ്ശിനി കണ്ട്രോള്‍ ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, മെക്കാനിക്ക് എന്‍.പി.അനില്‍കുമാര്‍, ദിജേഷ്, ബോട്ട് ജീവനക്കാരായ ദിലീപ് കുമാര്‍, എം.സന്ദീപ്, ബി.ടി.ടോണ്‍, എന്‍.കെ.സരീഷ്, സി.അഭിലാഷ്, കെ.സുമേഷ്, പി.കെ സജിത്ത്, പി.സജീവന്‍, കെ പുരുഷോത്തമന്‍ എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.