വള്ളംകളി മത്സരത്തിലെ തർക്കം: സി.പി.എം ഓഫീസിന് നേരെ പടക്കമേറ്; ഡി.വൈ.എഫ്.ഐ വനിതാ നേതാവിന് മർദ്ദനത്തിൽ പരുക്കേറ്റു

03:14 PM Oct 27, 2025 | AVANI MV

ചെറുവത്തൂർ : അച്ചാംതുരുത്തിയിലെ സിപിഎം ഓഫീസിന് നേരെ കോൺഗ്രസ് ആക്രമം നടത്തിയതായി പരാതി. ഓഫീസിലേക്ക് പടക്കമെറിയുകയും സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ ഞായറാഴ്ച്ച നടന്ന വള്ളംകളി മത്സരത്തിലെ വിജയികളെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ചെറുവത്തൂർ അച്ചാംതുരുത്തിയിൽ സിപിഎം ബ്രാഞ്ച് ഓഫീസും, അഴീക്കോടൻ ക്ലബും പ്രവർത്തിക്കുന്ന അഴീക്കോടൻ മന്ദിരത്തിന് നേരെ ഞായറാഴ്ച രാത്രിയായിരുന്നു  ആക്രമണം. കണ്ണൂർ കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ നടന്ന വള്ളം കളിയുടെ വിജയാഹ്ലാദത്തിന്റെ മറവിലാണ് അഴീക്കോടൻ മന്ദിരത്തിന് നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് സി.പി.എം ആരോപിച്ചു. പാർട്ടി പ്രവർത്തകരെത്തിയതോടെ  അക്രമി സംഘം പിൻവാങ്ങി. ഇതിനു ശേഷം വള്ളംകളി കാണാൻ പോയി മടങ്ങി വന്ന അഴീക്കോടൻ ക്ലബ്ബിന്റെ വനിതാ പ്രവർത്തകരെയടക്കം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതിയുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐമേഖല കമ്മറ്റി അംഗം ബബിത ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വള്ളംകളിയുടെ മറവിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തിൽ സിപിഎം പ്രതിഷേധിച്ചു. സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു.