കണ്ണൂർ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ കരുവഞ്ചാൽ ടൗണിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് 50000 രൂപ പിഴ ചുമത്തി. 2 സ്ഥാപനങ്ങളിൽ നിന്നും വാഹനത്തിൽ നിന്നും 80 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.
ഏത്തക്കാട് സ്റ്റോർ, ടി കെ സ്റ്റോർ എന്നീ സ്ഥാപനങ്ങളിൽ നിന്നും 30 കിലോയോളവും KL 59 Z 4774 എന്ന വാഹനത്തിൽ കരുവഞ്ചാലിൽ ടൗണിൽ സ്ഥാപനങ്ങളിൽ വിതരണത്തിനായി കൊണ്ട് വന്ന 50 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.മൂന്ന് കേസുകളിലും 10000 രൂപ വീതം പിഴ തുക ഈടാക്കി. മലിന ജലം ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും ഏത്തക്കാട് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് 15000 രൂപയും പിഴ ഈടാക്കി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് കരുവഞ്ചാൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന സിമ്പിൾ ടീ സ്റ്റാൾ, അനീന ബിൽഡേർസ് എന്നീ സ്ഥാപനങ്ങൾക്ക് 2500 രൂപ വീതവും പിഴ ഈടാക്കി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ നടുവിൽ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി എം ജെ തുടങ്ങിയവർ പങ്കെടുത്തു.