കാസർഗോഡ് : ഉദുമ റെയില്‍പ്പാളത്തില്‍ കല്ലുകളും മരക്കഷണങ്ങളും നിരത്തിവെച്ച സംഭവത്തില്‍ ആറന്മുള സ്വദേശിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള ഇരന്തുറിലെ ജോജി തോമസ് (29) ആണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
കോട്ടിക്കുളം തൃക്കണ്ണാട്ട് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് കടന്നുപോയ സമയത്ത് ഇയാള്‍ പാളത്തില്‍ കല്ലുകളും മരക്കഷണങ്ങളും എടുത്ത് വെച്ചത്. തൃക്കണ്ണാട് റെയില്‍പ്പാളത്തിന് സമീപം അപരിചിതനായ ഒരാള്‍ ഇരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസ് എത്തി യുവാവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നു.
ഇതിന് പിന്നാലെ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ എന്‍. രഞ്ജിത്ത് കുമാര്‍ തൃക്കണ്ണാട് പാളത്തില്‍ അട്ടിമറിശ്രമം നടന്നുവെന്ന പരാതിയുമായെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോജി തോമസാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയത്. പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, ബേക്കല്‍ എഎസ്പി. ഡോ. ഒ അപര്‍ണ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, സബ് ഇന്‍സ്പെക്ടര്‍ എം. സവ്യസാചി എന്നിവരാണ് കേസ് അന്വേഷിച്ചത്.