'ബിജെപിക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്ത് കോണ്‍ഗ്രസില്‍ നിന്ന് ആളെ സംഭാവന ചെയ്ത കെസി'; വിമര്‍ശിച്ച് എ എ റഹീം

07:01 AM Jun 20, 2025 |


ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള സിപിഐഎം-കോണ്‍ഗ്രസ് പോര് തുടരുന്നു. സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യയുടെ രാജിക്കത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മറുപടിയുമായി രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ എ റഹീം രംഗത്തെത്തി. 

ബിജെപിക്ക് ഇരട്ട സംഭാവന ചെയ്തയാളാണ് കെ സി എന്നുപറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് റഹീമിന്റെ വിമര്‍ശനം. ബിജെപിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും ആ സീറ്റിലേക്ക് വരാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ സംഭാവന ചെയ്യുകയും ചെയ്ത രാഷ്ട്രീയ ചരിത്രമാണ് കെസിയുടേതെന്നും റഹീം കുറിപ്പില്‍ പറഞ്ഞു.

കെസിയും, കെസിയുടെ ബിട്ടുവും എന്ന് പറഞ്ഞുകൊണ്ടാണ് റഹീം പോസ്റ്റ് ആരംഭിക്കുന്നത്. ആരാണീ ബിട്ടു എന്ന് ചോദ്യമുന്നയിച്ചുകൊണ്ട് റഹീം തന്നെ അതിനുള്ള കൃത്യമായ മറുപടി നല്‍കുന്നു. 2019 മെയ് 25 മുതല്‍, 2024 മാര്‍ച്ച് 28വരെ ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിയായിരുന്നു ബിട്ടു. നിലനില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും റെയില്‍വേ സഹമന്ത്രിയുമാണ് അദ്ദേഹം. 2026 ജൂണ്‍ 21 വരെ രാജ്യസഭയില്‍ കെ സി വേണുഗോപാലിന് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ അദ്ദേഹം പാതിവഴിയില്‍ രാജിവെച്ചിറങ്ങി. രാജിവെച്ചാല്‍ അടുത്ത എംപിയായി ആ സ്ഥാനത്തേക്ക് രാജസ്ഥാനില്‍ നിന്ന് ജയിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല കെസിയും കോണ്‍ഗ്രസുമെന്നും റഹീം പറയുന്നു. ആ രാജിവെച്ച ഒഴിവിലേക്ക് ബിജെപിയുടെ ടിക്കറ്റില്‍ കെസിയുടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ആളെത്തന്നെ ബിജെപി രാജ്യസഭയില്‍ എത്തിച്ചു. രാജ്യസഭയില്‍ തങ്ങളുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് എപ്പോഴും ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 2026 വരെ കോണ്‍ഗ്രസിന് ഉറപ്പിച്ചുവെയ്ക്കാമായിരുന്ന ആ സീറ്റിന്റെ 'വില' ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും അട്ടിമറിക്കാനുള്ള യാത്രയുടെ ദൂരം കുറയ്ക്കലാണെന്നും എ എ റഹീം പറഞ്ഞുവെയ്ക്കുന്നു.