തിരുവനന്തപുരം: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മനയം കൂടുതല്‍ തുറന്നുകാട്ടുന്നതായി മഹാരാഷ്ട്രയ്ക്ക് അനുവദിച്ച വിദേശ സഹായം. കേരള സര്‍ക്കാരിനെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടയുകയും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്കുവേണ്ടി നിയമം മാറ്റുകയുമായിരുന്നു കേന്ദ്രം.
കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ട 2018ല്‍ ലോകമെങ്ങുനിന്നും സഹായ വാഗ്ദാനം എത്തിയിരുന്നു. യുഎഇ സര്‍ക്കാര്‍ മലയാളികളോടുള്ള പ്രത്യേക ബഹുമതിയെന്നോണം 700 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. സമാനരീതിയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തി. എന്നാല്‍, ഈ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അനുവദിച്ചില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്സിആര്‍എ) പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് ഇപ്പോള്‍ രജിസ്ട്രേഷന്‍ അനുവദിച്ചു. പ്രകൃതിദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കോ വൈദ്യ-വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കോ സാമ്പത്തികസഹായം നല്‍കുന്നതിനായി വിദേശഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിന്റെ ദുരിതാശ്വാസസ്ഥാപനത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ വഴിയാണ് വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നത്. ഒരു അസോസിയേഷനോ എന്‍ജിഒകളോ വിദേശ സംഭാവന സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, 1976-ലെ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. 1976-ലെ നിയമം റദ്ദാക്കി 2010-ല്‍ പുതിയ നിയമം കൊണ്ടുവരുകയും ചെയ്തു. 2020-ല്‍ ഇത് ഭേദഗതി ചെയ്തു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശനവുമായെത്തി. ദുരന്തവും ദുരിതവുമല്ല, മറിച്ച് രാഷ്ട്രീയമാണ് ഇത്തരം കാര്യങ്ങളിലെ മാനദണ്ഡം എന്നു വരുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്ന് ബാലഗോപാല്‍ തുറന്നടിച്ചു. രാഷ്ട്രീയമായി മഹാരാഷ്ട്രയിലെ സര്‍ക്കാറിനെ നയിക്കുന്നവര്‍ കേന്ദ്രസര്‍ക്കാറിന്റെ ഭരണമുന്നണിയില്‍പെട്ട കക്ഷികള്‍ ആയതുകൊണ്ടാണ് ഇത്തരമൊരു ഇരട്ട സമീപനം എന്ന സംശയം സ്വാഭാവികമാണ്. 'ചില സംസ്ഥാനങ്ങള്‍ കൊടുക്കും ചില സംസ്ഥാനങ്ങള്‍ കൊടുക്കില്ല' എന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.