ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ വീണ്ടുമൊരു വൈശാഖ മഹോത്സവകാലം വന്നിരിക്കുകയാണ്. ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യഭൂമിയിൽ വൈശാഖോത്സവത്തിൻറെ നാളുകൾ വന്നെത്തി. നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടേക്ക് വന്ന് മനസ്സുരുകി പ്രാർത്ഥിച്ച് മടങ്ങുന്നത് എന്നും ഒപ്പം കൊട്ടിയൂരപ്പൻറെ അനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസത്താലാണ്.
ഭക്തരെ സംബന്ധിച്ചെടത്തോളം ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന ഇവിടെ എത്താൻ കഴിയുന്നതുപോലും പുണ്യമാണ്. കൊട്ടിയൂരപ്പനായി ആരാധിക്കുന്ന ശിവൻ തൻറെയടുത്തെത്തുന്നവരെ മനംനിറഞ്ഞ് അനുഗ്രഹിക്കുന്ന ദിവസങ്ങളാണ് കൊട്ടിയൂർ വൈശാഖോത്സവത്തിൻറെ 28 ദിനങ്ങൾ.
മൂലക്ഷേത്രമായ അക്കരെ കൊട്ടിയൂരിൽ ജലാശയ നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും സതീദേവി ശരീര ത്യാഗം ചെയ്തതായി വിശ്വസിക്കുന്ന അമ്മാറക്കൽ തറയിൽ പാർവതീ ദേവിയും കുടികൊള്ളുന്നു. പുഴയിൽ നിന്നും എടുക്കുന്ന വെള്ളാരം കല്ലുകൾ കൊണ്ടാണ് ശിവലിംഗത്തിന് പീഠം നിർമ്മിക്കുന്നത്. ഓലകൊണ്ട് ശ്രീകോവിൽ ഒരുക്കി നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങും. വൈശാഖോത്സവം നടക്കുമ്പോൾ മാത്രമേ ഇവിടെ പൂജയുള്ളൂ.
നീരെഴുന്നള്ളത്ത് മുതലാണ് വൈശാഖോത്സവത്തിന് കൊടിയേറുന്നത്. ഇത്തവണത്തെ നീരെഴുന്നള്ളത്ത് ജൂൺ 2ന് നടന്നു. പതിനൊന്നു മാസത്തോളം ഭക്തർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്. തുടർന്ന് ജൂൺ 8ന് നെയ്യാട്ടത്തോടെയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങുക.
അതെ സമയം, വൈശാഖോത്സവം തുടങ്ങിയാൽ കൊട്ടിയൂരിലേക്ക് പോകുന്ന ഭക്തജനങ്ങൾ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കൂടി തൊഴുത് മടങ്ങണമെന്നാണ് വിശ്വസിച്ച പോരുന്നത്. ജാതിമത ഭേദമന്യേ ആർക്കും തേടി എത്താവുന്ന തിരുസന്നിധിയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. എന്നാൽ കൊട്ടിയൂരിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന, വെള്ളാട്ടം, കുട്ടികൾക്ക് ചോറൂണ്, അന്നദാനം തുടങ്ങിയവ നടത്തില്ല, എന്നിങ്ങനെയുള്ള തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇത് പലപ്പോഴും ഭക്തജനങ്ങളുടെ ഇടയിൽ ആശയകുഴപ്പവും സൃഷ്ടിക്കാറുണ്ട്.
എന്നാൽ കൊട്ടിയൂർ ഉത്സവം പ്രമാണിച്ചോ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ചോ പറശ്ശിനി മടപ്പുരയിലെ പൂജകൾക്കോ അനുഷ്ടാനങ്ങൾക്കോ യാതൊരുവിധ മുടക്കവും തടസ്സവും ഉണ്ടാകില്ല, എല്ലാ ദിവസവും സാധാരണ ദിവസങ്ങളിലുള്ളതുപോലെ തന്നെ രാവിലെ 5:30 മുതൽ രാവിലെ 8.30 വരെ തിരുവപ്പനയും വെള്ളാട്ടവും സന്ധ്യയ്ക്ക് 6:30 മുതൽ 8:30 വരെ വെള്ളാട്ടവും ഉണ്ടായിരിക്കും.
കൂടാതെ കൊട്ടിയൂർ ദർശനത്തിനുശേഷം ഭക്തർക്ക് സന്ദർശിക്കാവുന്ന കണ്ണൂർ ജില്ലയിലെ ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് പുരളിമല മുത്തപ്പൻ ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ഇരിക്കൂർ മാമാനികുന്ന് ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം,പെരളശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങിയവ.