കൊടി സുനിയുടെ പരസ്യ മദ്യപാനം:കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകും,തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ് , അതാണ് പിണറായി സർക്കാരിന്റെ നയം: പി ജയരാജൻ

08:22 PM Aug 04, 2025 |


കണ്ണൂർ: കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതിയംഗം പി ജയരാജൻ. കൊടി ആയാലും വടി ആയാലും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്. ആര് അച്ചടക്കം ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. അതാണ് പിണറായി സർക്കാരിന്റെ നയം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ടി കെ രജീഷിന് പരോൾ അനുവദിച്ചത്. മറ്റാരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ രജീഷിന് പരോൾ നൽകാതിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു പരോൾ അനുവദിച്ചതിൽ പി ജയരാജൻ പ്രതികരിച്ചത്.

കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസ് കാവലിൽ കൊടി സുനിമദ്യപിക്കുന്നത് വ്യക്തമായിരുന്നു. മദ്യം കൊണ്ടുവന്ന വാഹനത്തിന്റെ നമ്പറും ഇതിൽ ദൃശ്യമായിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന് മുന്നിൽ കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണത്തിന് ശേഷം സിപിഒ ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവർക്കെതിരായിരുന്നു നടപടി സ്വീകരിച്ചത്. ഇതിന്റെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.