+

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മുഖ്യപ്രതിയുടെ ഫോണില്‍ നിന്ന് പീഡന ദൃശ്യം കണ്ടെത്തി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മോണോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി.

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടി ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടിയേറ്റതിന്റെയും നഖംകൊണ്ട് മുറിവേറ്റതിന്റേയും പാടുകളുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയത്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മോണോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ്. പെണ്‍കുട്ടിയുടെ സഹപാഠികളായ പ്രമിത് മുഖോപാധ്യ, സൈനബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പിനാകി ബാനര്‍ജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മോണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം കേസിലെ മറ്റ് രണ്ട് പ്രതികളും കോളേജ് വിദ്യാര്‍ത്ഥികളുമായ സൈബ് അഹമ്മദും പ്രമിത് മുഖോപാധ്യയും മോണോജിത്തിനൊപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 നും 10.50 നുമിടയിലായിരുന്നു പീഡനം നടന്നത്.

മോണോജിത്തിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പീഡനമെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

facebook twitter