
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുശേഷം താൻ സാമൂഹിക മാധ്യമങ്ങൾ വഴി ആക്രമിക്കപ്പെടുകയാണെന്ന് എഴുത്തുകാരി കെ ആർ മീര. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സ്ഥാനാർത്ഥിക്കായി ഒരു യോഗത്തിൽ പ്രസംഗിച്ചതിനാണ് ഈ കുറ്റപ്പെടുത്തലെന്നും എഴുത്തുകാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോ എന്നും കെ ആർ മീര പറഞ്ഞു.
സീതാറാം യെച്ചൂരിയെക്കുറിച്ചുളള ‘ആധുനിക കമ്മ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കെആർ മീര ഇക്കാര്യം പറഞ്ഞത്. മുതിർന്ന മാധ്യമപ്രവർത്തകൻ പി പി അബൂബക്കർ എഴുതിയ പുസ്തകം സിപി ഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് കെ ആർ മീരയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷനായി.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം കാലത്തിന്റെയും ചരിത്രത്തിന്റെയും ആവശ്യമാണ് എന്നായിരുന്നു കെആർ മീര നേരത്തെ പറഞ്ഞിരുന്നത്. എന്റെ വോട്ട് നിലമ്പൂരായിരുന്നെങ്കിൽ സ്വരാജിന് വോട്ടുനൽകുമായിരുന്നു എന്നാണ് കെ ആർ മീര പറഞ്ഞത്.