
ആലപ്പാട് : കപ്പൽ അപകടത്തെ തുടർന്ന് കണ്ടെയ്നറുകൾ കടലിൽ പതിച്ചതിനെ തുടർന്ന് കടൽ മൽസ്യം ഭക്ഷ്യ യോഗ്യമല്ല എന്ന പ്രചരണത്തിനെതിരേ, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കടൽ മൽസ്യ വിഭവങ്ങളുടെ സദ്യയൊരുക്കി ആലപ്പാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി. ചെറിയഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്ററിൽ മൽസ്യ തൊഴിലാളികളോടും ജന പ്രതിനിധികളോടും സാമൂദായിക നേതാക്കൻമാരോടൊപ്പം കടൽ മൽസ്യ വിഭവങ്ങൾ കഴിച്ച് കെ.സി വേണുഗോപാൽ എം പി ഉൽഘാടനം ചെയ്തു. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
നിരവധി പ്രതിസന്ധികൾ നേരിടുന്ന മൽസ്യതൊഴിലാളികൾക്ക് കപ്പലപകടം ഏൽപ്പിച്ച ആഘാതം ചെറുതല്ല. തുടർച്ചയായി കാലാവസ്ഥ മുന്നറിയിപ്പുകൾ മൂലം മൽസ്യ ബന്ധനത്തിന് പോകുവാൻ സാധിക്കാത്ത മത്സ്യ തൊഴിലാളികൾക്ക് കപ്പലപകടത്തെ തുടർന്നും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ധന സഹായം അപര്യാപ്തമാണ്.
ആകയാൽ മൽസ്യതൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വർദ്ധിപ്പിക്കണം. കടൽ മത്സ്യങ്ങൾ കഴിച്ചാൽ ജീവന് ആപത്താണെന്നുള്ള പ്രചാരണം അവാസ്തവമാണെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം തള്ളിക്കളഞ്ഞ് മൽസ്യത്തൊഴിലാളി സമൂഹത്തിന് പിന്തുണ നൽകാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ്, കെ.സി രാജൻ.തൊടിയൂർ രാമചന്ദ്രൻ, എം. അൻസാർ, ബി.പ്രിയകുമാർ, എം.വൽസലൻ, ആർ. രാജപ്രിയൻ, ഷിബു പഴനിക്കുട്ടി, എൽ.കെ.ശ്രീദേവി, എൽ.കെ. ചന്ദ്ര ബോസ്, ടി. ഷൈമ എസ്സ് ഷിജി തുടങ്ങിയവർ പ്രസംഗിച്ചു.