നിലമ്പൂർ : നിലമ്പൂർ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കല്യാണപ്പെണ്ണും വീട്ടുകാരും. തേക്കിൻകുന്ന് സ്വദേശി ഹിദായദുള്ളയുടെ മകൾ ഫാഹിമയുടെ വിവാഹ പന്തലിലാണ് വ്യത്യസ്തമായ വോട്ട് അഭ്യർത്ഥന നടന്നത്.
വെൽക്കം കാർഡിൽ മാത്രമല്ല കല്യാണപ്പെണ്ണും വീട്ടുകാരും വരുന്നവരോട് വോട്ട് അഭ്യർത്ഥിക്കുന്നുമുണ്ട്. ബിരിയാണി കഴിച്ചു അല്പം നിലമ്പൂരിന്റെ രാഷ്ട്രിയ ഭാവിയും സംസാരിച്ചായിരുന്നു ആളുകളുടെ മടക്കം. കക്ഷി രാഷ്ട്രിയ വ്യത്യാസമില്ലാതെ ഏവർക്കും പ്രിയപ്പെട്ട സ്ഥാനാർഥിയാണ് എം സ്വരാജ് എന്നും സ്വരാജ് വിജയിച്ചാൽ നിലമ്പൂരിൽ വികസന മാതൃകകൾ ഉണ്ടാകുമെന്നും വധുവിന്റെ പിതാവ്
ഹിദായദുള്ള പറഞ്ഞു.
എല്ലാവരും ആഗ്രഹിച്ച സ്ഥാനാർഥിയാണ് സ്വരാജ് അതിനാലാണ് വോട്ട് അഭ്യർത്ഥിച്ച് വിവാഹത്തിന് കാർഡ് അടിച്ചതെന്നും ഹിദായദുള്ള കൂട്ടിച്ചേർത്തു. തന്റെ വിവാഹത്തിന് ഇത്തരമൊരു കാർഡ് ഒരുക്കാൻ സാധിച്ചതിൽ വധു ഫാഹിമയും ഹാപ്പി. വോട്ട് ഫോർ സ്വരാജ് എന്ന് എഴുതിയ കാർഡ് വിതരണം ചെയ്യാൻ വധുവും മുന്നിൽ തന്നെയുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് മത്സരമാണ് ഇക്കുറി നിലമ്പൂരിൽ നടക്കുന്നത്.
യു ഡി എഫ് സ്ഥാനാർഥി യായി എത്തുന്നത് ആര്യാടന് ഷൗക്കത്താണ്. 2016 ൽ അൻവറിനോട് പരാജയപ്പെട്ടെങ്കിലും ഇക്കുറി വിജയം ഉറപ്പാണെന്നാണ് യു ഡി എഫ് ക്യാമ്പുകൾ പറയുന്നത്. എൽ ഡി എഫിനോട് ഇടഞ്ഞ് ഇക്കുറി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് പി വി അൻവർ മത്സരിക്കുന്നത്. മോഹൻ ജോർജാണ് ബിജെപി സ്ഥാനാർഥി.
.