ചെന്നൈ: കമൽഹാസനെ പിന്തുണച്ചും കർണാടക ഹൈകോടതിയുടെ നിരീക്ഷണങ്ങളെ വിമർശിച്ചും തമിഴക വാഴ്വുരിമൈ കച്ചി (ടി.വി.കെ) നേതാവും ബൻരുട്ടി എം.എൽ.എയുമായ ടി. വേൽമുരുകൻ. നടന്റെ നിലപാടിനെയും പരാമർശത്തെയും വിമർശിച്ച ജസ്റ്റിസ് എം. നാഗപ്രസന്നയുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട്, "ജഡ്ജി പോലും ഒരു കന്നഡിഗനെപ്പോലെയാണ് പെരുമാറിയത്" എന്ന് വേൽമുരുകൻ ആരോപിച്ചു.
കോടതി പക്ഷപാതപരമായി പെരുമാറിയെന്നും ഇപ്പോൾ കർണാടകയിൽ വെള്ളത്തോടൊപ്പം നീതിയും നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ തഗ് ലൈഫ് നിരോധിച്ചാൽ, ഒരു കന്നഡ സിനിമയും തമിഴ്നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നും എം.എൽ.എ പറഞ്ഞു. ഈ വിഷയത്തിൽ തമിഴ് സിനിമ അസോസിയേഷനുകൾ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ തമിഴ് സിനിമ യൂനിയനുകൾ കന്നഡ നടന്മാരെയോ സാങ്കേതിക വിദഗ്ധരെയോ നിയമിക്കരുതെന്നും വേൽമുരുകൻ പറഞ്ഞു.
ചെന്നൈയിൽ നടന്ന ഒരു സിനിമ പ്രമോഷൻ പരിപാടിയിൽ 'കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായത്' എന്ന കമലഹാസന്റെ പ്രസ്താവനയെ കർണാടക ഹൈകോടതി വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കന്നഡ അനുകൂല സംഘടനകളിൽ നിന്ന് കമലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. നടൻ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ഉയർന്നിരുന്നു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 10 ലേക്ക് മാറ്റി. നടൻ ക്ഷമാപണം നടത്തിയിരുന്നെങ്കിൽ വിവാദം അവസാനിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗപ്രസന്ന ആവർത്തിച്ചു. എന്നാൽ പരാമർശത്തിൽ വീണ്ടും വിശദീകരണം നടത്തിയെങ്കിലും കമൽഹാസൻ മാപ്പ് പറയാൻ തയാറായിട്ടില്ല.