കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്ന് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്.
പട്രോളിങ്ങിനിടെ പൊലീസ് ജീപ്പ് കണ്ട ഇയാൾ പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറും വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബൈൽ ഫോണും പിടിച്ചെടുത്തത്.
ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.