മനസും ശരീരവും പൂർണമായും അർപ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. ക്ഷേത്രങ്ങളിൽ ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്. കാനന നടുവിലെ അക്കരെ കൊട്ടിയൂരിൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഈ വഴിപാട് നടത്തപ്പെടുന്നത്.
അപൂർവ്വങ്ങളായ ചടങ്ങുകളാലും പൂജാരീതികളാലും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന അക്കരെ സന്നധിയിലെ വഴിപാടുകളും വ്യത്യസ്ഥതയാർന്നതാണ്. കൊട്ടിയൂരിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ശയനപ്രദിക്ഷണം. ദക്ഷയാഗ സമയത്ത് വീരഭദ്രൻ വീഴ്ത്തിയ രക്തം ഒഴുകി ഉണ്ടായ തിരുവഞ്ചിറയിലാണ് ഭക്തർ ശയന പ്രദിക്ഷണം നടത്തേണ്ടത്. കുളത്തിൽ മുങ്ങി നിവർന്ന് ഈറനോടെയാണ് പ്രദിക്ഷണം ചെയ്യുന്നത്. പ്രദിക്ഷണം ചെയ്യമ്പോൾ ഭക്തന്റെ ശരീരത്തിൽ ആരും സ്പർശിക്കാൻ പാടില്ലെന്നതും അക്കരെ കൊട്ടിയൂരിലെ പ്രത്യേകതയാണ്.
ശയന പ്രദിക്ഷണം ചെയ്യുന്ന സമയം ഭക്തന് മാർഗനിർദേശം നൽകുവാനും കീർത്തനം ചൊല്ലി നൽകുവാനും കൂടെ ഉണ്ടാവുക സന്നിദാനത്തെ പന്തകിടാവാണ്. അക്കരെ സന്നിധിയിൽ ശയന പ്രദിക്ഷണം ചെയ്ത് താൻ ആഗ്രഹിച്ച കാര്യം നടന്നുവെന്ന് കഴിഞ്ഞ 15 വർഷമായി ഈ വഴിപാട് നടത്തി വരുന്ന തലശ്ശേരി സ്വദേശി സുമേഷ് കേരള ഓൺലൈൺന്യൂസിനോട് പറഞ്ഞു.
ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം. ശയനപ്രദക്ഷിണത്തിലൂടെ ദിവ്യമായ ഒരു ചൈതന്യമാണ് ശരീരത്തിനു ലഭിക്കുന്നത്. ശരീരത്തിലെ ഊർജം വർധിക്കുകയും മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുകയും ചെയ്യുന്നു.