
കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖോത്സവ ചടങ്ങുകളിൽ പ്രധാന സ്ഥാനമുള്ളവരാണ് ഒറ്റപ്പിലാൻ സ്ഥാനികൻ. കുറിച്യ വിഭാഗക്കാരനായ ഒറ്റപ്പിലാന്റെ പുർവികനാണ് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണു വിശ്വാസം.നായാട്ടിന് പോകുന്നതിനിടയിലാണ് കുറിച്യൻ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയത്.
അക്കരെ കൊട്ടിയൂർ മണിത്തറയിൽ ആദ്യം പ്രവേശിക്കുന്ന വ്യക്തിയും ഇവരാണ്.ഇവിടത്തെ പൂജകൾക്കും ഉണ്ട് നിരവധി സവിശേഷതകൾ. ശൂലം തലയിൽ ഉഴിഞ്ഞതിനുശേഷം ദേവസ്ഥാനത്ത് കുത്തിവയ്ക്കും. ദോഷങ്ങൾ മാറാനും ആഗ്രഹ സാക്ഷാത്കാരത്തിനും ആണ് ഇവ ചെയ്യുന്നതെന്നാണ് വിശ്വാസം.അക്കരെ മലോൻ ദൈവസ്ഥാനത്തും ഒറ്റപ്പിലാന് കാർമ്മികത്വമുണ്ട്.ഇതിനു സമീപമാണ് ഒറ്റപ്പിലാന്റെ കയ്യാല
വൈശാഖ മഹോത്സവം ആരംഭിക്കും മുമ്പ് ഒറ്റപ്പിലാന് ദക്ഷിണ വെച്ച് മണിത്തറ ഏറ്റുവാങ്ങിയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. നീരെഴുന്നള്ളത്തിനു മുമ്പ് ക്ഷേത്ര സങ്കേതം കാണിച്ചു കൊടുക്കാൻ മുൻപിൽ നടക്കാനുള്ള അവകാശവും ഇദ്ദേഹത്തിനാണ്.
വൈശാഖ മഹോത്സവത്തിൻ്റെ തുടക്കത്തിൽ ആചാര്യൻമാർ' ഇവർക്കായി ഒരുചെമ്പ് നിവേദ്യം വേവിച്ചുവച്ചിരിക്കും, ഇത് ഇവിടെയെത്തുന്ന ഭക്തജനങ്ങൾക്ക് ഒറ്റപ്പിലാൻ പർണ്ണശാലയ്ക്കു മുന്നിൽ വച്ച് കാട്ടുമരത്തിൻ്റെ ഇലയിൽ പ്രസാദമായി നൽകും
നീരെഴുന്നള്ളത്തിനും പ്രക്കൂഴത്തിനും ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ സമുദായ സ്ഥാനികർ തണ്ണീർ കൂടി ചടങ്ങ് നടത്തും. നീരെഴുന്നള്ളത്തിനുശേഷം അക്കരെ ക്ഷേത്ര തിരുവഞ്ചിറയിലേക്ക് ബാവലിയിൽ നിന്നും വെളളം തിരിച്ചു വിടുന്നതും അക്കരെ കൊട്ടിയൂരിൽ അവകാശികൾക്ക് താമസിക്കാൻ പർണശാലകൾ കെട്ടി മേയുന്നതും തൃത്തറയിൽ അഭിഷേകത്തിന് മുന്നോടിയായി മുള കൊണ്ടുള്ള പാത്തി വെയ്ക്കുന്നതും ഒറ്റപ്പിലാനാണ്.
വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തർ മലോം ദേവസ്ഥാനത്ത് എത്തിയാൽ ഒറ്റപ്പിലാൻ അവരോട് പറയും. നിങ്ങളുടെ വിഷമങ്ങൾ ഇവിടെ പറഞ്ഞോളു ഞങ്ങൾ മലദൈവങ്ങളോട് പ്രാർത്ഥിക്കാം എന്ന്
ഉൽസവത്തിലെ ഗൂഢകർമ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടാവും. ഉൽസവം കഴിഞ്ഞു മടങ്ങുന്ന ആചാര്യൻമാർ ഒരുചെമ്പ് നിവേദ്യം വേവിച്ചുവക്കും അവിടെ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ മധ്യമ കർമങ്ങൾ നടക്കും. ഒറ്റപ്പിലാന്റെ അധീനതയിലാവും പിന്നീട് ക്ഷേത്രഭൂമി. അടുത്തവർഷത്തെ ഉൽസവം വരെയുള്ള 11 മാസക്കാലം ഒറ്റപ്പിലാനു മാത്രമെ അക്കരെ പ്രവേശനമുള്ളൂ.